തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ ബിജെപി ജില്ലാ ജനറൽ സെക്രട്ടറിയും വടക്കാഞ്ചേരി നിയമസഭാ മണ്ഡലം ബിജെപി സ്ഥാനാർത്ഥിയുമായിരുന്ന ഉല്ലാസ് ബാബുവിനെ പോലീസ് ചോദ്യം ചെയ്തു.
കുഴൽപ്പണം എത്തിച്ച പ്രധാന ഇടനിലക്കാരനായ കോഴിക്കോട് സ്വദേശി ധർമരാജന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യംചെയ്യൽ. കവർച്ച ചെയ്യപ്പെട്ട പണത്തിൽനിന്നും ഒരു വിഹിതം ഉല്ലാസ്ബാബുവിനും കിട്ടിയതായി നേരത്തെ സൂചന ഉണ്ടായിരുന്നു. നഗരത്തിൽ ഹോട്ടൽ നടത്തിയിരുന്ന ഉല്ലാസ്ബാബു കെട്ടിട ഉടമകളായ തിരുവന്പാടി ദേവസ്വത്തിനു നാലു കോടി രൂപ നല്കാനുണ്ടായിരുന്നു. വാടക ഇനത്തിൽ നല്കാനുണ്ടായിരുന്ന തുകയിൽ 50 ലക്ഷത്തോളം രൂപ കവർച്ചയ്ക്കുശേഷം കൊടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യംചെയ്യൽ. തെരഞ്ഞെടുപ്പിനു ശേഷം അന്പതുലക്ഷത്തോളം രൂപ ഉല്ലാസ് കൈമാറിയതിന്റെ വിശദാംശങ്ങളും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്.
അതേസമയം, ധർമരാജന്റെ ഡ്രൈവർ ഷംജീറിന്റെ മൊഴിപ്പകർപ്പ് പുറത്തുവന്നു. കവർച്ചയിൽ ബിജെപി ജില്ലാ നേതാക്കൾക്കു പങ്കുണ്ടെന്നും വ്യക്തമാക്കുന്നതാണ് പരാതിക്കാരനായ ഷംജീറിന്റെ മൊഴി. കവർച്ച നടന്ന സ്ഥലത്തു മിനിറ്റുകൾക്കുള്ളിൽ ആദ്യം എത്തിയത് ബിജെപി ജില്ലാ ട്രഷറർ സുജയസേനൻ ആണെന്നാണ് ഷാംജീറിന്റെ മൊഴി. സുജയസേനന്റെ കാറിലാണ് സംഭവശേഷം ഷംജീർ തൃശൂരിലേക്കു മടങ്ങിയത്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ധർമരാജൻ പത്തു കോടി രൂപ തൃശൂരിൽ എത്തിക്കുകയും അതിൽ ആറുകോടി ബിജെപിയുടെ ജില്ലാ നേതാക്കൾക്കു നൽകുകയും ചെയ്തു എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇതിൽ മൂന്നരക്കോടി രൂപയുമായി പോകുന്പോഴാണ് കവർച്ച ഉണ്ടായത്.
കുഴൽപ്പണ കേസ്: ബിജെപി ജില്ലാ ജനറൽ സെക്രട്ടറിയെ ചോദ്യംചെയ്തു
01:03 AM Jun 11, 2021 | Deepika.com