തിരുവനന്തപുരം: കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായി ഗവർണറുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് വനിതാ അംഗം തുടക്കമിടുന്നു. മുൻ ആരോഗ്യ മന്ത്രിയും സിപിഎമ്മിന്റെ നിയമസഭാകക്ഷി വിപ്പുമായ കെ.കെ. ശൈലജയാണു നന്ദിപ്രമേയം അവതരിപ്പിക്കുന്നത്. മൂന്നു ദിവസം നീളുന്നതാണ് നന്ദിപ്രമേയ ചർച്ച. ഇതോടെ നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയം അവതരിപ്പിക്കാൻ വനിതയെ നിയോഗിക്കുന്ന ആദ്യ കക്ഷിയായി സിപിഎം മാറും.
ലക്ഷദ്വീപിലെ ജനങ്ങളെ സംരക്ഷിക്കണമെന്നും ദ്വീപിന് വെല്ലുവിളി ഉയർത്തുന്ന അഡ്മിനിസ്ട്രേറ്ററെ നീക്കംചെയ്യാൻ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം നിയമസഭ ചർച്ച ചെയ്തു പാസാക്കും. ലക്ഷദ്വീപ് വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരേയും കടുത്ത വിമർശനമാണ് ഉന്നയിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ ലക്ഷദ്വീപ് വിഷയത്തിൽ ചട്ടം 118 അനുസരിച്ചുള്ള പ്രമേയം സഭയിൽ അവതരിപ്പിക്കും. ഭരണ- പ്രതിപക്ഷ കക്ഷികളിൽനിന്ന് മൂന്നു പേർ വീതം സംസാരിക്കാനാണു ധാരണ. സമയക്രമം നിശ്ചയിച്ചിട്ടില്ലെങ്കിലും ചർച്ചയും അനുബന്ധ നടപടികളുമടക്കം അര മണിക്കൂറിനകം തീർക്കാനാണ് കാര്യോപദേശകസമിതിയിൽ ധാരണയായത്. അന്തരിച്ച മുൻ അംഗങ്ങൾക്കും നേതാക്കൾക്കും ചരമോപചാരമർപ്പിച്ചാണ് സഭാസമ്മേളനം ആരംഭിക്കുക. അടിയന്തരപ്രമേയം പ്രതിപക്ഷം അവതരിപ്പിച്ചില്ലെങ്കിൽ ലക്ഷദ്വീപ് പ്രമേയത്തിലേക്കു കടക്കും. ശ്രദ്ധക്ഷണിക്കലും സബ്മിഷനും ഇന്ന് ഒഴിവാക്കിയിട്ടുണ്ട്. ചോദ്യോത്തരവേള ഈയാഴ്ച ഉണ്ടാവില്ല.
നന്ദിപ്രമേയ ചർച്ചയ്ക്കു തുടക്കമിടുന്നതു വനിതാ അംഗം
01:30 AM May 31, 2021 | Deepika.com