തിരുവനന്തപുരം: ലൈഫ് മിഷൻ ക്രമക്കേടുമായി ബന്ധപ്പെട്ടു സിഇഒ എന്ന നിലയിൽ താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അവിടെ നടന്നത് അപ്രതീക്ഷിതവും ദൗർഭാഗ്യകരവുമായ സംഭവങ്ങളാണെന്നും യു.വി ജോസ്.
താൻ സിഇഒ ആയിരിക്കെയായിരുന്നു റെഡ് ക്രസന്റ് എന്ന അന്താരാഷ്ട്ര സംഘടനയുമായി നടന്ന ധാരണാ പത്രം ഒപ്പിട്ടത്. അതിന്റെ മറവിൽ ചിലർ നടത്തിയ ഇടപാടുകളുമൊക്കെ കോടതിയുടെ പരിഗണനയിലാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി. ഇന്നു സർവീസിൽനിന്ന് വിരമിക്കാനിരിക്കെയാണ് ജോസിന്റെ തുറന്നുപറച്ചിൽ.
ലാൻഡ് റവന്യൂ കമ്മീഷണർ സ്ഥാനത്തിരിക്കെ താൻ ഏറെ ആഗ്രഹിച്ച ലൈഫ് മിഷൻ സിഇഒ തസ്തികയും ഏറ്റെടുക്കാൻ 2018ലാണു വിളിവന്നത്. ലൈഫ് മിഷനിലായിരുന്നു കൂടുതൽ ശ്രദ്ധയും താത്പര്യവുമെടുത്തത്. ഒരു വർഷം കൊണ്ടു സർക്കാരിന്റെ ഏറ്റവും പ്രധാന നേട്ടങ്ങളിൽ ഒന്നായി പ്രതീക്ഷകൾക്കപ്പുറത്തേക്കു ലൈഫ് മിഷനെ വളർത്താനായി.
രണ്ടു ലക്ഷം വീടുകളുടെ പൂർത്തീകരണം സംസ്ഥാനം കണ്ടിട്ടുള്ളതിൽ ഏറ്റവും ശ്രദ്ധേയമായ പൊതു പരിപാടിയായി ശ്രദ്ധ നേടി. എന്നാൽ, അവിടുന്നങ്ങോട്ട് ഔദ്യോഗിക ജീവിതത്തെയും വ്യക്തിജീവിതത്തെയും പിടിച്ചു കുലുക്കിയ അപ്രതീക്ഷിതവും ദൗർഭാഗ്യകരവുമായ സംഭവങ്ങളായിരുന്നു നടന്നതെന്നും ജോസ് ചൂണ്ടിക്കാട്ടി.
ലൈഫ് മിഷൻ സിഇഒ എന്ന നിലയിൽ അന്വേഷണ ഏജൻസികളുടെ തെളിവെടുപ്പും മാധ്യമങ്ങളുടെ ആക്രമണവും ജീവിതത്തിൽ ഇതുവരെ അനുഭവിക്കാത്ത മാനസിക സംഘർഷമുണ്ടാക്കി. ആദ്യം ഒന്നു പതറിയെങ്കിലും തെറ്റൊന്നും ചെയ്യാത്തതിനാൽ ഈ അപ്രതീക്ഷിത വെല്ലുവിളിയെ നേരിടാനുള്ള മനഃശക്തി വീണ്ടെടുത്തതു പോലെ മുന്നോട്ടു പോയെന്നും അദ്ദേഹം പറഞ്ഞു.
ഒരാളെയും അറിഞ്ഞുകൊണ്ട് വേദനിപ്പിച്ചിട്ടില്ലാത്ത തന്നെ ആരൊക്കയോ എപ്പോഴും വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. ഇത് എന്തിനെന്ന് അറിയില്ല. ഔദ്യോഗിക ജീവിതം അവസാനിച്ചെങ്കിലും കൂടുതൽ അർഥവത്തായ ഒട്ടേറെ കാര്യങ്ങൾ ജനങ്ങൾക്കായി ചെയ്ത് തീർക്കാനുണ്ടെന്നും യു.വി ജോസ് ഫേസ്ബുക്ക് പോസ്റ്റിൽ കൂട്ടിച്ചേർത്തു.
ലൈഫ് മിഷനിൽ ചിലരുടെ ഇടപെടലുണ്ടായി: യു.വി. ജോസ്
01:19 AM May 31, 2021 | Deepika.com