തിരുവനന്തപുരം: അറിവിന്റെ പുത്തൻ പുലരിയിലേക്ക് കുരുന്നുകളെ ക്ഷണിച്ച് ഈ അധ്യയനവർഷത്തെ പ്രവേശനോത്സവഗീതം പ്രകാശനം ചെയ്തു. ’പുതിയൊരു സൂര്യനുദിച്ചേ വീണ്ടും പുത്തൻ പുലരി പിറക്കുന്നേ’ എന്നു തുടങ്ങുന്ന പ്രവേശനോത്സവ ഗീതം പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രകാശനകർമം നിർവഹിച്ചു.
ജൂണ് ഒന്നിനു നടക്കുന്ന സംസ്ഥാനതല പ്രവേശനോത്സവ ചടങ്ങിൽ പുതുതായി സ്കൂളുകളിലെത്തുന്ന കുരുന്നുകളെ സ്വാഗതം ചെയ്ത് ഗീതം അവതരിപ്പിക്കുമെന്നു മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് രാവിലെ 8.30ന് തിരുവനന്തപുരം കോട്ടൻഹിൽ സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
ഇത്തവണ വെർച്വൽ പ്രവേശനോത്സവമാണെങ്കിലും കുട്ടികൾക്ക് സ്കൂൾ പ്രവേശനത്തിന്റെ ആവേശവും സന്തോഷവും ഒട്ടും ചോർന്നുപോകാതെ പുതിയ അധ്യയന വർഷത്തേക്ക് കൈപിടിച്ചാനയിക്കാൻ ഊർജം നൽകുംവിധമാണ് ഗീതം ഒരുക്കിയിരിക്കുന്നത്. വീട്ടിലിരുന്നു ഡിജിറ്റലായാണു വിദ്യാഭ്യാസമെങ്കിലും ഭാവിയിൽ സ്കൂളുകളിലെത്തുന്പോൾ ഇതിലും മികച്ച അനുഭവങ്ങളും അറിവുകളും അവരെ കാത്തിരിക്കുന്നുവെന്നും പ്രവേശനോത്സവഗീതം വിളിച്ചോതുന്നു.
കുട്ടികളുടെ മനസറിഞ്ഞുള്ള വരികൾ ഒരുക്കിയത് കവി മുരുകൻ കാട്ടാക്കടയാണ്. തുടർച്ചയായി അഞ്ചാം വർഷമാണ് അദ്ദേഹം പ്രവേശനോത്സവഗീതം രചിക്കുന്നത്. സംഗീതം രമേശ് നാരായണൻ. സ്റ്റീഫൻ ദേവസിയുടേതാണ് ഓർക്കസ്ട്രേഷൻ. സംസ്ഥാന അവാർഡ് ജേതാവായ ഗായിക മധുശ്രീ നാരായണനും നിരവധി സ്കൂൾ കുട്ടികളും ചേർന്നാണ് ഗാനാലാപനം. സമഗ്ര ശിക്ഷ കേരളമാണ് ഗീതത്തിന്റെ നിർമാണം.
പ്രവേശനോത്സവഗീതത്തിന്റെ പ്രകാശന ചടങ്ങിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബു, സമഗ്ര ശിക്ഷ കേരള സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഡോ: എ.പി. കുട്ടിക്കൃഷ്ണൻ, കവിയും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം അക്കാദമിക് കോ- ഓർഡിനേറ്ററുമായ മുരുകൻ കാട്ടാക്കട തുടങ്ങിയവർ പങ്കെടുത്തു.
അറിവിന്റെ പുത്തൻ സൂര്യോദയത്തിലേക്കു കുരുന്നുകളെ ക്ഷണിച്ച് പ്രവേശനോത്സവഗീതം
01:18 AM May 31, 2021 | Deepika.com