കരുവാരകുണ്ട്: (മലപ്പുറം): ജനവാസമേഖലയിലിറങ്ങിയ കാട്ടുപോത്തിന്റെ കുത്തേറ്റു യുവാവ് മരിച്ചു. കരുവാരക്കുണ്ട് തരിശ് കുണ്ടോടയിൽ ഇന്നലെ രാവിലെ 11 നാണ് സംഭവം. കുണ്ടോട പാലത്തിനു സമീപത്തെ വാലയിൽ മുഹമ്മദ് ഹാജിയുടെ മകൻ ഷാജി (42)യാണ് മരിച്ചത്.
രണ്ടാഴ്ച മുന്പാണ് ഇദ്ദേഹം ദുബായിൽ നിന്നു നാട്ടിലെത്തിയത്. ഒരു ടണ്ണോളം തൂക്കമുള്ള കൂറ്റൻ കാട്ടുപോത്താണ് കരുവാരക്കുണ്ടിലെ കുണ്ടോട, കക്കറ എന്നിവിടങ്ങളിൽ ഭീതി പരത്തിയത്. വിരണ്ടോടിയ പോത്ത് പ്രദേശത്തെ വീടുകളിലേക്കു ഉൾപ്പെടെ കയറാൻ ശ്രമിച്ചതായി നാട്ടുകാർ പറഞ്ഞു. വീടുകളിലേക്കു കയറാൻ ശ്രമിച്ച പോത്തിനെ ഓടിക്കുന്നതിനിടെയാണ് ഷാജിക്ക് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊടക്കാടൻ ഹുസൈന്റെ സ്കൂട്ടറും കാട്ടുപോത്തിന്റെ ആക്രമണത്തിൽ തകർന്നു. കാർഷിക വിളകൾക്കും കനത്ത നാശം വരുത്തിയിട്ടുണ്ട്.
കാട്ടുപോത്തിനെ ജനവാസ കേന്ദ്രത്തിൽനിന്നു തുരത്താനുള്ള നാട്ടുകാരുടെ ശ്രമം ഫലം കണ്ടില്ല. രാത്രിയായിട്ടും കാട്ടുപോത്ത് ജനവാസ കേന്ദ്രത്തിൽ തന്പടിച്ചതിനെത്തുടർന്നു വനം വകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന സംഘം സ്ഥലത്തുണ്ട്.
ഷാജിയുടെ മൃതദേഹം ഇന്നു കബറടക്കും. ഭാര്യ: സിൻസിയ (ഐലാശേരി). മക്കൾ: റിതിൻ, റിദ ഫാത്തിമ, ആയിഷ റിയ. മാതാവ്: അയിഷ.
കാട്ടുപോത്തിന്റെ കുത്തേറ്റ യുവാവിനു ദാരുണാന്ത്യം
01:09 AM May 19, 2021 | Deepika.com