പത്തനംതിട്ട: കനറാ ബാങ്കിൽ നിന്നും 8.13 കോടിരൂപ തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ വിജീഷ് വർഗീസ് കുറ്റം സമ്മതിച്ചതായി പോലീസ്. പണം എവിടേക്കു മാറ്റിയെന്നു കൃത്യമായ വിവരം നൽകിയിട്ടില്ല.
പ്രാഥമിക തെളിവെടുപ്പിനുശേഷം ഇന്നലെ കോടതിയിൽ ഹാജരാക്കിയ വിജീഷിനെ റിമാൻഡ് ചെയ്തു. കസ്റ്റഡിയിൽ വാങ്ങുന്നതിനായി പോലീസ് അപേക്ഷ നൽകി, അപേക്ഷ ഇന്നു കോടതി പരിഗണിക്കും.
വിജീഷ് വർഗീസ് തട്ടിയെടുത്ത പണത്തിൽ 6.5 കോടി രൂപ ഭാര്യയുടെയും ബന്ധുക്കളുടെയും അക്കൗണ്ടിൽ ഉണ്ടെന്നാണ് അറസ്റ്റിലായപ്പോൾ ലഭിച്ച മൊഴിയെന്ന് പോലീസ് പറഞ്ഞു. എന്നാൽ ഇന്നലെ നടന്ന പരിശോധനയിൽ ഈ അക്കൗണ്ടുകളെല്ലാം ശൂന്യമാണെന്നു മനസിലായി. പല അക്കൗണ്ടുകളും മരവിപ്പിച്ച നിലയിലാണ്.
ക്രൈംബ്രാഞ്ച് അന്വേഷണസംഘവും പോലീസിനോടൊപ്പം അന്വേഷണത്തിൽ പങ്കുചേർന്നു. വിജീഷ് ജോലി ചെയ്തിരുന്ന കനാറ ബാങ്ക് പത്തനംതിട്ട ശാഖയിൽ ഇന്നലെ രാവിലെ എത്തിച്ചു തെളിവെടുത്തു. ജില്ലാ പോലീസ് മേധാവി ആർ. നിശാന്തിനി, ഡിവൈഎസ്പി എ. പ്രദീപ് കുമാർ, ഇൻസ്പെക്ടർമാരായ കെ.വി. ബിജീഷ് ലാൽ, ഗോപകുമാർ എന്നിവരാണ് വിജീഷിനെ ചോദ്യം ചെയ്തത്.
കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കനറാ ബാങ്ക് കേന്ദ്രസർക്കാരിനു കത്തു നൽകിയിട്ടുണ്ട്. ഇത്രയും ഭീമമായ തുക ഒരു ജീവനക്കാരനു മാത്രമായി തട്ടിയെടുക്കാനാകില്ലെന്നാണ് ബാങ്കിലെ ഇന്റേണൽ ഓഡിറ്റ് വിഭാഗത്തിന്റെ റിപ്പോർട്ട്. പോലീസ് നിഗമനങ്ങൾ കൂടി പരിശോധിച്ച് സിബിഐ അന്വേഷണത്തിനു തീരുമാനമുണ്ടാകുമെന്നാണു സൂചന.
വിജീഷിനെ കഴിഞ്ഞദിവസം ബംഗളൂരുവിൽ നിന്നാണ് പോലീസ് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്.
വിജീഷിനും ഭാര്യക്കുമായി രണ്ടുവീതം അക്കൗണ്ടുകൾ ഉള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. ഈ അക്കൗണ്ടുകളിലേക്ക് പണം മാറ്റിയെന്നാണ് വിജീഷ് ആദ്യം പറഞ്ഞിരുന്നത്. ഭാര്യാ പിതാവിന്റെ അടക്കം പേരിലുള്ള ചില അക്കൗണ്ടുകളിലേക്കും പണം മാറ്റിയതായി പറഞ്ഞിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി വിജീഷിന്റെ ഭാര്യയെ അടുത്തദിവസം ചോദ്യം ചെയ്യുമെന്ന് പോലീസ് പറഞ്ഞു. ബംഗളൂരുവിൽ നിന്ന് വിജീഷിനെ അറസ്റ്റ് ചെയ്യുന്പോൾ ഭാര്യയും രണ്ടുമക്കളും ഒപ്പമുണ്ടായിരുന്നു. നാട്ടിലെത്തിയശേഷം ഇവരെ ബന്ധുക്കൾക്കൊപ്പം വിട്ടു.
ഓഹരി വിപണി ഹരമായിരുന്ന വിജീഷ് ഇത്തരത്തിലും പണം നിക്ഷേപിച്ചതായി പറയുന്നു. ഓണ്ലൈൻ ചൂതാട്ടത്തിനും പണം വിനിയോഗിച്ചിട്ടുണ്ടെന്നാണു നൽകിയിരിക്കുന്ന മൊഴി. തട്ടിപ്പിൽ ബാങ്കിലെ മറ്റു ജീവനക്കാരുടെ പങ്കും അന്വേഷണ പരിധിയിലുണ്ട്. ഇത്രയും ഭീമമായ തുക മാസങ്ങളായി ഒരു ജീവനക്കാരൻ മാത്രമായി അപഹരിച്ചതു സംബന്ധിച്ച് ദുരൂഹതകളുണ്ട്.
മാനേജരും മറ്റു ജീവനക്കാരും ഉപയോഗിക്കുന്ന കംപ്യൂട്ടറുകളുടെ പാസ് വേഡ് സ്വന്തമാക്കി വിജീഷ് പണം അപഹരിച്ചുവെന്നാണു പറയുന്നത്. ബാങ്ക് നടപടിക്രമങ്ങളിൽ മൂന്നു മുതൽ ആറുമാസത്തിനിടെ ഉദ്യോഗസ്ഥരുടെ ചുമതലകളിൽ മാറ്റം വരുത്താറുണ്ട്. ഒരേ സീറ്റിൽ ആരെയും സ്ഥിരമായി ഇരുത്താറില്ല. എന്നാൽ ഒരുവർഷത്തിലേറെയായി വിജീഷ് ഒരേ സീറ്റിലാണ് ഇരുന്നിരുന്നത്. ഓരോ 30 ദിവസം കൂടുന്തോറും ജീവനക്കാരുടെ കംപ്യൂട്ടർ പാസ് വേഡുകൾ മാറണമെന്ന നിർദേശവുമുള്ളതാണ്.
കനറാ ബാങ്ക് എട്ടുകോടി തട്ടിപ്പ് ; പ്രതി വിജീഷിന്റെ അക്കൗണ്ട് ശൂന്യം
01:09 AM May 19, 2021 | Deepika.com