തിരുവനന്തപുരം: കേരള കോണ്ഗ്രസ്- ബി നേതാവ് കെ.ബി. ഗണേഷ്കുമാറിനെ രണ്ടാം പിണറായി മന്ത്രിസഭയുടെ ആദ്യഘട്ടത്തിൽ ഉൾപ്പെടുത്താതിരുന്നത്, കുടുംബ സ്വത്തു തർക്കവുമായി ബന്ധപ്പെട്ടു സഹോദരി നൽകിയ പരാതിയെത്തുടർന്നെന്നു സൂചന. അടുത്തിടെ അന്തരിച്ച ആർ. ബാലകൃഷ്ണപിള്ളയുടെ ഒസ്യത്തുമായി ബന്ധപ്പെട്ട തർക്കത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് അടക്കം നൽകിയ പരാതിയുമാണ് ഗണേഷ്കുമാറിന്റെ ആദ്യ ടേം മന്ത്രിസ്ഥാനത്തിനു വിലങ്ങുതടിയായതെന്നാണു വിവരം.
ആർ. ബാലകൃഷ്ണപിള്ളയുടെ സ്വത്തു ഭാഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഒസ്യത്തിൽ മകൻ കെ.ബി. ഗണേഷ്കുമാർ കൃത്രിമം കാട്ടിയെന്നാരോപിച്ച് മകളും ഗണേഷിന്റെ മൂത്ത സഹോദരിയുമായ ഉഷയും ഭർത്താവും വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനുമായ കെ. മോഹൻദാസും കഴിഞ്ഞ 15ന് മുഖ്യമന്ത്രിയെയും സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനെയും കണ്ടിരുന്നു. ബാലകൃഷ്ണപിള്ളയുടെ വിൽപ്പത്രത്തിൽ രണ്ടു പെണ്മക്കൾക്കും കൂടുതൽ സ്വത്തു നൽകിയിരുന്നതായും എന്നാൽ, അവസാന കാലത്തു പരിചരിച്ചിരുന്ന മകൻ ഗണേഷ്കുമാർ ഒസ്യത്തിൽ കൃത്രിമം നടത്തിയെന്നുമാണു പരാതിപ്പെട്ടത്. ഗണേഷിനെതിരേയുള്ള വ്യക്തിപരമായ ആരോപണങ്ങളും പരാതിയിൽ ഉന്നയിച്ചതായാണു വിവരം.
ഒറ്റ അംഗം മാത്രമുള്ള ഘടകകക്ഷികൾക്ക് മന്ത്രിസ്ഥാനം വീതം വച്ചു നൽകിയപ്പോൾ കെ.ബി. ഗണേഷ്കുമാറിനെ ആദ്യ ടേമിലായിരുന്നു പരിഗണിച്ചിരുന്നത്. എന്നാൽ, പരാതി വന്നതോടെ ഗണേഷിനെ ആദ്യടേമിൽ നിന്നു മാറ്റുകയായിരുന്നു. പരാതി പരിഹരിച്ച ശേഷം മാത്രമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുകയെന്നാണു മുഖ്യമന്ത്രിയും പാർട്ടിയും നൽകിയ നിർദേശമെന്നാണു വിവരം. എന്നാൽ, പരാതിയുമായി ബന്ധപ്പെട്ടു പ്രതികരിക്കാനില്ലെന്നും മന്ത്രി സ്ഥാനം രണ്ടാം തവണ ലഭിച്ചാൽ മതിയെന്നുമാണ് ഗണേഷ്കുമാറിന്റെ പ്രതികരണം.
ഗണേഷ്കുമാറിനു വിനയായതു സ്വത്തുതർക്ക പരാതിയെന്നു സൂചന
01:07 AM May 19, 2021 | Deepika.com