കാസർഗോഡ്: ആർഎസ്എസും ബിജെപിയും പ്രോ ഫാസിസ്റ്റ് സംഘടനകളാണെന്ന് ഓൺലൈൻ ക്ലാസിൽ പറഞ്ഞ കേന്ദ്രസർവകലാശാല അധ്യാപകനു സസ്പെൻഷൻ.
ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സ് വകുപ്പിലെ അസി. പ്രഫസർ ഗിൽബർട്ട് സെബാസ്റ്റ്യനെയാണു വൈസ് ചാൻസലർ പ്രഫ്.എച്ച്.വെങ്കിടേശ്വർലു സസ്പെൻഡ് ചെയ്തത്. ഏപ്രിൽ 19നാണ് ഒന്നാം സെമസ്റ്റർ വിദ്യാർഥികൾക്കു ഫാസിസവും നാസിസവും എന്ന വിഷയത്തിൽ ഗിൽബർട്ട് ഓൺലൈൻ ക്ലാസെടുത്തത്.
ഇന്ത്യയിലെ സർക്കാരിന്റെ നയം ഫാസിസ്റ്റ് സ്വഭാവമുള്ളതാണോയെന്ന ചോദ്യത്തിന് മറുപടിയായാണു ഗിൽബർട്ട് പ്രസ്തുത പരാമർശം നടത്തിയത്. ഇതേത്തുടർന്ന് എബിവിപി പ്രവർത്തകർ ക്ലാസെടുക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ഗിൽബർട്ടിനെതിരേ പരാതി നൽകുകയും ചെയ്തു. പിന്നാലെ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം യുജിസിക്കും വൈസ് ചാൻസിലർക്കും അയച്ച കത്തിൽ പ്രഫസറുടേതു ഗുരുതര അച്ചടക്കലംഘനമാണെന്നും കർശനനടപടി വേണമെന്നും ആവശ്യപ്പെട്ടു. ഇതേത്തുടർന്നാണു നടപടിയുണ്ടായത്. അക്കാദമിക സ്വാതന്ത്ര്യത്തിനും സർവകലാശാലയുടെ സ്വയംഭരണാധികാരത്തിനുമെതിരേയുള്ള മാനവവിഭവശേഷി മന്ത്രാലയത്തിന്റെ കടന്നുകയറ്റമാണ് നടപടിയെന്നു വിദ്യാർഥിസംഘടനകളായ എൻഎസ് യുഐ, എസ്എഫ്ഐ എന്നിവർ ആരോപിച്ചു.
ആർഎസ്എസ് ഫാസിസ്റ്റ് സംഘടനയെന്നു പറഞ്ഞ കേന്ദ്രസർവകലാശാല അധ്യാപകന് സസ്പെൻഷൻ
01:07 AM May 19, 2021 | Deepika.com