തിരുവനന്തപുരം: മത്സ്യത്തൊഴിലാളി മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഊന്നൽ നൽകുമെന്ന് നിയുക്ത മന്ത്രി ആന്റണി രാജു. ശാസ്ത്രം ഇത്രയേറെ പുരോഗമിച്ചിട്ടും കടലാക്രമണ ഭീഷണിക്കു ഇതുവരെ ശാശ്വതായ പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല. കടലാക്രമണ ഭീഷണി നേരിടുന്നതിനായി തിരുവനന്തപുരം ജില്ലയിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കാനാരംഭിച്ച ജിയോ ട്യൂബ് പദ്ധതി വിജയമായാൽ അത് സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്നതിനുള്ള ശ്രമങ്ങൾ തന്റെ ഭാഗത്തു നിന്നുണ്ടാകുമെന്നും ആന്റണി രാജു കൂട്ടിച്ചേർത്തു.
മീറ്റ് ദ പ്രസ് പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. തീരദേശത്തെ ജനങ്ങൾ നിരവധി പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ഇവയെല്ലാം ആഴത്തിൽ പരിശോധിക്കും. നിലവിൽ സർക്കാർ നിർമിച്ചു നൽകുന്ന ഫ്ളാറ്റുകളെ സംബന്ധിച്ച് മത്സ്യത്തൊഴിലാളികൾക്ക് പരാതിയില്ല. ഫ്ളാറ്റ് നിർമിച്ചു നൽകുന്നതിന് തീരത്തോടടുത്തു തന്നെ സ്ഥലം കണ്ടെ ത്തുന്നതാണ് ഇപ്പോഴുള്ള ഏറ്റവും വലിയ വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു.
തലസ്ഥാന നഗരം നേരിടുന്ന മറ്റൊരു പ്രധാന പ്രശ്നം തന്പാനൂരിലെയും കിഴക്കേക്കോട്ടയിലെയും വെള്ളക്കെട്ടാണ്. ഒരു മഴ പെയ്താൽ വെള്ളം പൊങ്ങുന്ന സ്ഥിതിയാണുള്ളത്. ഇത് പരിഹരിക്കുന്നതിനായാണ് ഓപ്പറേഷൻ അനന്ത അടക്കമുള്ള പദ്ധതികൾ നടപ്പിലാക്കിയത്. എന്നാൽ അതും പൂർണവിജയമായില്ല. മന്ത്രി പദവിയിലെത്തുന്ന നിമിഷം പദ്ധതിയിലെ പോരായ്മകൾ പരിഹരിച്ച് തലസ്ഥാന നഗരം നേരിടുന്ന ഈ വലിയ പ്രശ്നത്തിന് പരിഹാരം കാണാൻ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മത്സ്യ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ഊന്നൽ നൽകും: ആന്റണി രാജു
01:07 AM May 19, 2021 | Deepika.com