കൊച്ചി: കേരളത്തിലെ ആവശ്യത്തിനായി ഒഡീഷയില്‍നിന്നു കൊച്ചിയിലെത്തിച്ച ഓക്സിജൻ വിവിധ ജില്ലകളിലേക്കും ആശുപത്രികളിലേക്കും കയറ്റി അയച്ചു. എട്ട് ക്രയോജെനിക് ടാങ്കറുകളിലായി കോഴിക്കോട്, തിരുവനന്തപുരം മെഡിക്കല്‍ കോളജുകളിലേക്കും ചവറ ശങ്കരമംഗലത്തെ കെഎംഎംഎല്‍ ഓക്സിജന്‍ പ്ലാന്റിലേക്കും സംസ്ഥാനത്തെ വിവിധ ആശുപത്രികളിലേക്കും ഓക്സിജന്‍ വിതരണ സ്ഥാപനങ്ങളിലേക്കുമാണ് അയച്ചത്.
ഇന്നലെ പുലര്‍ച്ചെ ആറിന് ഓക്സിജൻ ടാങ്കറുകളിലേക്കു മാറ്റുന്ന ജോലികള്‍ ആരംഭിച്ചു. എട്ടരയോടെ അവസാനിച്ചു. തുടര്‍ന്ന് 11 ട്രിപ്പുകളിലായി വിവിധ ഇടങ്ങളിലേക്ക് ടാങ്കറുകള്‍ പുറപ്പെട്ടു. മോട്ടോര്‍ വാഹന വകുപ്പിന്റെ പൈലറ്റ് വാഹനങ്ങളുടെ അകമ്പടിയോടെയാണ് ഓക്സിജന്‍ നിറച്ച ടാങ്കര്‍ ലോറികള്‍ യാത്രതിരിച്ചത്.
ഞായറാഴ്ച പുലര്‍ച്ചെ 2.30 നാണ് ഒഡീഷയിലെ കലിംഗനഗര്‍ ടാറ്റാ സ്റ്റീല്‍ പ്ലാന്റില്‍നിന്നു കേരളത്തിലേക്കുള്ള ആദ്യ ഓക്സിജന്‍ എക്സ്പ്രസ് കൊച്ചി വല്ലാര്‍പാടം ടെര്‍മിനല്‍ സ്റ്റേഷനില്‍ എത്തിയത്. ആറു ടാങ്കറുകളിലായി 120 ടണ്‍ ഓക്സിജന്‍ ഉണ്ടായിരുന്നു. ഇതില്‍ 116 മെട്രിക് ടണ്‍ ഓക്സിജനാണ് ക്രയോജിനിക് ട്രാങ്കറുകളിലാക്കി അയച്ചത്. ശേഷിക്കുന്നത് ആവശ്യം വരുന്ന ഇടങ്ങളിലേക്ക് അയയ്ക്കും. ഡല്‍ഹിയിലേക്ക് അയയ്ക്കാനിരുന്ന ഓക്സിജനാണ് അവിടെ ഓക്സിജന്റെ ആവശ്യം കുറഞ്ഞതിനെത്തുടര്‍ന്ന് കേന്ദ്രം കേരളത്തിലേക്ക് തിരിച്ചുവിട്ടത്.
കൊച്ചിയിലെത്തിയ ഓക്സിജന്‍ വിവിധ ജില്ലകളിലേക്ക് അയച്ചു
12:22 AM May 18, 2021 | Deepika.com