തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ വ്യാഴാഴ്ച നടക്കുന്ന സത്യപ്രതിജ്ഞയ്ക്ക് 500 പേർ പങ്കെടുക്കും. ഉച്ചകഴിഞ്ഞു മൂന്നരയ്ക്ക് സെൻട്രൽ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ. കോവിഡ് വ്യാപനത്തിനിടയിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടു ചടങ്ങു നടത്തുന്നതിനെതിരേ വിമർശനം ഉയരുന്നതിനിടെ ചടങ്ങിനെ ന്യായീകരിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി.
ക്ഷണിക്കപ്പെട്ട അതിഥികൾക്കു മാത്രമായിരിക്കും ചടങ്ങിൽ പ്രവേശനം. ജയിച്ചു വന്ന എംഎൽഎമാർ, എംപിമാർ, ന്യായാധിപന്മാർ, അനിവാര്യരായ ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ എന്നിവർ എല്ലാം ഉൾപ്പെടെയാണ് അഞ്ഞൂറു പേർ എന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അഞ്ചു വർഷം മുന്പ് നാൽപതിനായിരം പേർ പങ്കെടുത്ത ചടങ്ങായിരുന്നു നടന്നത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു ചടങ്ങു നടത്തുന്നതിനായാണ് വിശാലമായ സെൻട്രൽ സ്റ്റേഡിയത്തിൽ ചടങ്ങു സംഘടിപ്പിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരമൊരു കാര്യത്തിന് അഞ്ഞൂറു പേർ എന്നതു വലിയൊരു എണ്ണമല്ല.
21 മന്ത്രിമാരുണ്ട്. ഗവർണറുണ്ട്. ചീഫ് സെക്രട്ടറിയുണ്ട്. രാജ്ഭവനിലെയും സെക്രട്ടേറിയറ്റിലെയും ഒഴിച്ചുനിർത്താനാവാത്തതും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കുള്ളതുമായ ഉദ്യോഗസ്ഥരുണ്ട്. ഇവരാകെ അടച്ചുകെട്ടിയ ഒരു ഹാളിൽ ദീർഘസമയം ചെലവഴിച്ചു സത്യപ്രതിജ്ഞ നടത്തുന്നത് ഒഴിവാക്കാനാണ് ആലോചിച്ചത്. ഇതുകൂടി കണക്കിലെടുത്താണ് സ്റ്റേഡിയത്തിലാക്കുന്നത്.മഹാമാരി മാറിയതിനു ശേഷം അധികം വൈകാതെ രണ്ടാമൂഴത്തിന്റെ ആവേശവും ആഹ്ളാദവും ആഘോഷിക്കുക തന്നെ ചെയ്യുമെന്നു മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങിൽ പങ്കെടുക്കുന്നവർ ഉച്ചയ്ക്ക് 2.45ന് മുന്പായി സ്റ്റേഡിയത്തിൽ എത്തിച്ചേരണം. 48 മണിക്കൂറിനകം എടുത്തിട്ടുള്ള ആർടിപിസിആർ, ട്രൂനാറ്റ്, ആർടി ലാന്പ് നെഗറ്റീവ് റിസൾട്ടോ, ആന്റിജൻ നെഗറ്റീവ്/ രണ്ട് ഡോസ് കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റോ കൈവശം വയ്ക്കണം. നിയുക്ത എൽഎൽഎമാർക്ക് ആർടിപിസിആർ ടെസ്റ്റിനുള്ള സൗകര്യം എംഎൽഎ ഹോസ്റ്റലിലും സെക്രട്ടേറിയറ്റ് അനക്സ് ഒന്നിലും എർപ്പെടുത്തിയിട്ടുണ്ട്. സെക്രട്ടേറിയറ്റ് അനക്സ് ഒന്ന്, പ്രസ് ക്ലബ് എന്നിവയ്ക്ക് എതിർവശത്തുള്ള ഗേറ്റുകൾ വഴിയാണ് സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം.
സത്യപ്രതിജ്ഞയ്ക്ക് 500 പേർ; ആഘോഷം പിന്നീടെന്നു മുഖ്യമന്ത്രി
12:22 AM May 18, 2021 | Deepika.com