തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കുമ്പോഴും സംസ്ഥാനത്ത് ഒഴിവുള്ള ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് രണ്ട് നിയമനം മന്ദഗതിയിലെന്ന് പരാതി .നിലവിൽ മുനിസിപ്പാലിറ്റികൾ, കോർപറേഷനുകൾ ഉൾപ്പെടെ ഉള്ള സ്ഥലങ്ങളിൽ ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ നിയമനത്തിനായി പി എസ് സി യുടെ റാങ്ക് ലിസ്റ്റ് ഉണ്ട്.
എന്നാൽ ഈ ലിസ്റ്റിൽ നിന്നുള്ള നിയമനം വേഗത്തിലാക്കാൻ അധികൃതർ തയാറാവുന്നില്ലെന്ന ആക്ഷേപവും നിലനില്ക്കുന്നു. നിലവിലുള്ള ലിസ്റ്റിൽ ഉൾപ്പെട്ടവരിലേറെയും പ്രായപരിധി കഴിഞ്ഞതോടെ ഇനി ഒരു പി എസ് സി പരീക്ഷ എഴുതാൻ കഴിയാത്തവരാണ്. മുനിസിപ്പൽ കോമൺ സർവീസ് ലിസ്റ്റ് (കാറ്റഗറി നമ്പർ 137/2015, 571/2014 ജഐച്ച്ഐ II) മാത്രമാണ് നിലവിൽ ഉള്ള ലിസ്റ്റ്.
ആരോഗ്യവകുപ്പ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലേയ്ക്ക് ഉൾപ്പെടെ ഹെൽത്ത് ഇൻസ്പെക്ടർമാരെ നിയമിക്കുന്നതിനായി പരീക്ഷ നടത്തിയെങ്കിലും ലിസ്റ്റ് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. നിലവിലുള്ള കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ആരോഗ്യ പരിപാലന വിദഗ്ധരുടെ സേവനം ഏറെ ആവശ്യമാണ്. ജനസംഖ്യാ അനുപാതമനുസരിച്ച് മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലും പഞ്ചായത്തുകളിലും വേണ്ടത്ര ആരോഗ്യ ഇൻസ്പെക്ടർമാർ ഇപ്പോൾ ലഭ്യമല്ല. ലോകാരോഗ്യ സംഘടന നിർദേശിച്ച അനുപാതമനുസരിച്ച് 5000 പേർക്ക് ഒരു ഹെൽത്ത് ഇൻസ്പെക്ടർ വേണം.
രോഗ പ്രതിരോധ പ്രക്രിയകൾ നടത്തുന്നതിലും രോഗത്തെക്കുറിച്ചുള്ള അവബോധം സമൂഹത്തിന്റെ അടിത്തട്ടിൽ വ്യാപിപ്പിക്കുന്നതിലും ഹെൽത്ത് ഇൻസ്പെക്ടറുടെ പങ്ക് നിർണായകമാണ്. ഈ സാഹചര്യത്തിൽ നിലവിലുള്ള ലിസ്റ്റിൽ നിന്നും കോർപറേഷനുകളിലേയ്ക്കും മുനിസിപ്പാലിറ്റികളിലേയ്ക്കുമുള്ള നിയമനം നടത്തണമെന്നാണ് റാങ്ക് ഹോൾഡേ്ഴ്സിന്റെ ആവശ്യം.
ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് രണ്ട് നിയമനം മന്ദഗതിയിലെന്ന്
12:21 AM May 18, 2021 | Deepika.com