ചാവക്കാട്: വ്യാജമദ്യം കഴിച്ച് യുവാവ് മരിച്ചു. സുഹൃത്ത് ഗുരുതരാവസ്ഥയിൽ. പുന്നയൂർ അകലാട് എംഐസി ബീച്ച് കാക്കനകത്ത് കുഞ്ഞുവിന്റെ മകൻ ഷെമീർ (35) ആണ് മരിച്ചത്. ഇയാളുടെ സുഹൃത്ത് വടക്കെപുറത്ത് അടിമുവിന്റെ മകൻ സുലൈമാനെ (36) തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച വൈകുന്നേരം ഇരുവരും ചേർന്ന് കടപ്പുറത്തുവച്ച് മദ്യപിച്ചു. രാത്രി രണ്ടുപേർക്കും ഛർദിയും തലകറക്കവും വയറുവേദനയും അനുഭവപ്പെട്ടു. ഷെമീറിനെ ചാവക്കാട് ഹയാത്ത് ആശുപത്രിയിലും സുലൈമാനെ മുതുവട്ടൂർ രാജ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഷെമീർ ഇന്നലെ ഉച്ചയോടെ മരിച്ചു. സുലൈമാനെ പിന്നീട് തൃശൂരിലെ ആശുപത്രിയിലേ ക്കു മാറ്റി.
ഇവർ കഴിച്ച മദ്യം വ്യാജമാണെന്നാണ് പ്രാഥമിക വിവരം. മദ്യം ലഭിക്കാത്തതിനെത്തുടർന്ന് ഇവർതന്നെ ഉണ്ടാക്കിയതോ രഹസ്യമായി സംഘടിപ്പിച്ചതോ എന്ന് വടക്കേക്കാട് പോലീസ് അന്വേഷിക്കുന്നു. മദ്യത്തിന്റെ ഉറവിടം വ്യക്തമായിട്ടില്ല. മരണത്തെത്തുടർന്ന് പോലീസ് അന്വേഷണം നടത്തിയപ്പോൾ മദ്യത്തിനു പുറമേ സ്പിരിറ്റും സാനിറ്റൈസറും കണ്ടെത്തി. എല്ലാം ചേർത്ത് അമിതമായി കഴിച്ചതായി സംശയിക്കുന്നു. ഷെമീറിന്റെ മാതാവ്: റുക്കിയ. ഭാര്യ: മുംതാസ്. മക്കൾ: മുർഹിത, ഷിഫ്ന, റിഷാം.
വ്യാജമദ്യം കഴിച്ച് യുവാവ് മരിച്ചു; ഒരാൾ ഗുരുതരാവസ്ഥയിൽ
08:06 AM May 17, 2021 | Deepika.com