ചെറുതോണി: ഇസ്രയേലിൽ ഹമാസിന്റെ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് കാഞ്ഞിരന്താനം സന്തോഷിന്റെ ഭാര്യ സൗമ്യക്ക് (31) ജന്മനാട് കണ്ണീരോടെ വിടചൊല്ലി. ശനിയാഴ്ച രാത്രി പത്തോടെ മൃതദേഹം വീട്ടിലെത്തിച്ചതു മുതൽ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ബന്ധുക്കളും നാട്ടുകാരും പൊതുപ്രവർത്തകരും ഉൾപ്പെടെ നിരവധിപ്പേർ അന്തിമോചാരമർപ്പിക്കാനെത്തിയിരുന്നു.
ഇന്നലെ ഉച്ചകഴിഞ്ഞ് 2.30ന് ഇടുക്കി രൂപത വികാരി ജനറാൾ മോണ്‍. ജോസ് പ്ലാച്ചിക്കിലിന്റെ മുഖ്യകാർമികത്വത്തിൽ സംസ്കാര ശുശ്രൂഷകളാരംഭിച്ചു. തുടർന്നു കീരിത്തോട് നിത്യസഹായമാതാ പള്ളിയിൽ നടന്ന അന്തിമശുശ്രൂഷകൾക്ക് ഇടുക്കി ബിഷപ് മാർ ജോണ്‍ നെല്ലിക്കുന്നേൽ മുഖ്യകാർമികത്വം വഹിച്ചു.
ഇസ്രയേലിലെ അഷ്കലോണിൽനിന്ന് ഭർത്താവ് സന്തോഷുമായി വീഡിയോ കോളിൽ സംസാരിക്കുന്നതിനിടെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഹമാസ് തീവ്രവാദികളുടെ റോക്കറ്റാക്രമണത്തിൽ സൗമ്യ കൊല്ലപ്പെട്ടത്.
വീട്ടിൽ ഇന്നലെ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ ഗവർണർ ആരിഫ് മുഹമ്മദ്ഖാനു വേണ്ടി ജില്ലാ കളക്ടർ എച്ച്. ദിനേശൻ പുഷ്പചക്രം സമർപ്പിച്ചു.
ഇസ്രയേൽ കോണ്‍സൽ ജനറൽ ജോനാഥൻ സഡ്ക്ക, ഡീൻ കുര്യാക്കോസ് എംപി, റോഷി അഗസ്റ്റിൻ എംഎൽഎ, മുൻ എംഎൽഎ പി.സി. ജോർജ്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ്, മുൻ എംപി ഫ്രാൻസിസ് ജോർജ്, ഡിസിസി പ്രസിഡന്റ് ഇ.എം. ആഗസ്തി, സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം സി.വി. വർഗീസ്, ബിജെപി നേതാവ് ഡോ.ജെ. പ്രമീളാദേവി, ജില്ലാ പ്രസിഡന്റ് കെ.എസ്. അജി, രാഷ്ട്രീയ-സാമുദായിക നേതാക്കൾ, ജനപ്രതിനിധികൾ, തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.
സൗമ്യക്കു ജന്മനാടിന്റെ യാത്രാമൊഴി
01:17 AM May 17, 2021 | Deepika.com