കാസർഗോഡ്: കടല്‍ക്ഷോഭം രൂക്ഷമായ ഉപ്പള മുസോടി കടപ്പുറത്ത് ഇരുനില വീട് രക്ഷാപ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും മാധ്യമപ്രവര്‍ത്തകരുടെയും കണ്മുന്നില് കടലെടുത്തു. മുസോടി മലബാര്‍ നഗറിലെ തസ്ലീമ മൂസയുടെ വീടാണ് ഇന്നലെ രാവിലെ ഒന്‍പതോടെ തിരമാലകള്‍ക്കുമുന്നില്‍ തകര്‍ന്നടിഞ്ഞത്. അപകടസാധ്യത മുന്‍നിര്‍ത്തി കുടുംബാംഗങ്ങളെ നേരത്തേ അടുത്തുള്ള ബന്ധുവീട്ടിലേക്കു മാറ്റിയിരുന്നു.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കടല്‍ക്ഷോഭം തുടര്‍ക്കഥയായ പ്രദേശമാണ് മുസോടി കടപ്പുറം. ഇവിടെ ഏതാനും മീറ്റര്‍ ദൂരം കടല്‍ഭിത്തി നിര്‍മിച്ചിരുന്നെങ്കിലും അതും കടലേറ്റത്തില്‍ ഏറെക്കുറെ തകര്‍ന്നനിലയിലാണ്. മീറ്ററുകളോളം കരപ്രദേശമാണ് സമീപകാലത്തുമാത്രം കടല്‍ കവര്‍ന്നത്. കഴിഞ്ഞവര്‍ഷം മാത്രം ഏഴു വീടുകൾ ഇവിടെ കടലേറ്റത്തില്‍ തകര്‍ന്നടിഞ്ഞിരുന്നു.
തസ്ലീമയുടെ വീടിന് തൊട്ടടുത്തുള്ള മറിയുമ്മ ഇബ്രാഹിമിന്റെ വീട് കഴിഞ്ഞദിവസം പാടേ തകര്‍ന്നിരുന്നു. ഇതിനു സമീപത്തുള്ള ആസിയമ്മ സുലൈമാന്റെ വീടും ഏതുനിമിഷവും തകര്‍ന്നുപോകാവുന്ന നിലയിലാണ്. ഇവരെയും നേരത്തേ ബന്ധുവീട്ടിലേക്കു മാറ്റിയിട്ടുണ്ട്.
ഉപ്പള മുസോടിയില്‍ ഇരുനില വീട് കണ്മുന്നില് കടലെടുത്തു
01:48 AM May 16, 2021 | Deepika.com