തിരുവനന്തപുരം: വിദേശങ്ങളിലേക്കു തിരിച്ചുപോകേണ്ടവർക്ക് കോവിഷീൽഡ് വാക്സിന്റെ രണ്ടാം ഡോസ് പുതിയ നിബന്ധന പ്രകാരമുള്ള 12 ആഴ്ചയ്ക്കു മുന്പായി നൽകുന്നതിന് ആവശ്യമായ ഭേദഗതി വരുത്തണമെന്നു കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
നിലവിലെ സാഹചര്യത്തിൽ കേന്ദ്രസർക്കാർ നൽകിയ പുതിയ നിർദേശ പ്രകാരം 12 ആഴ്ച കഴിഞ്ഞാൽ മാത്രമേ കോവിഷീൽഡ് രണ്ടാമത്തെ വാക്സിൻ ലഭ്യമാവുകയുള്ളൂ. സോഫ്റ്റ്വേറിൽ രണ്ടാമത്തെ ഡോസ് എന്റർ ചെയ്യാൻ അത്രയും ദിവസങ്ങൾ കഴിഞ്ഞാൽ മാത്രമേ സാധിക്കൂ. എങ്കിൽ മാത്രമേ സർട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ. വിദേശങ്ങളിലേക്കും മറ്റും തിരിച്ചു പോകേണ്ടവർക്ക് ഇതു കാരണമുണ്ടാകുന്ന ബുദ്ധിമുട്ട് പരിഗണിച്ച് അക്കാര്യത്തിൽ ഭേദഗതി
വരുത്തണമെന്നാണു കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്നത്. വാക്സിൻ വിതരണം കൈകാര്യം ചെയ്യാൻ ഉപയോഗിക്കുന്ന സോഫ്റ്റ്വേറിലും അതിനനുസരിച്ച് മാറ്റങ്ങൾ വരുത്തേണ്ടിവരും. അക്കാര്യങ്ങൾ കേന്ദ്രസർക്കാരാണ് തീരുമാനിക്കേണ്ടത്.
18 മുതൽ 44 വയസു വരെയുള്ളവരുടെ വാക്സിൻ രജിസ്ട്രേഷൻ ആരംഭിച്ചു. അതിൽ മറ്റു ഗുരുതരമായ രോഗാവസ്ഥയുള്ളവർക്കായിരിക്കും മുൻഗണന ലഭിക്കുക.
ഹൃദയ സംബന്ധമായ രോഗങ്ങൾ, സങ്കീർണമായ ഹൈപ്പർ ടെൻഷൻ, പ്രമേഹം, ലിവർ സി റോസിസ്, കാൻസർ, സിക്കിൾ സെൽ അനീമിയ, എച്ച്ഐവി ഇൻഫെക്്ഷൻ തുടങ്ങിയ രോഗാവസ്ഥയുള്ളവരും അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവരും, ഡയാലിസിസ് ചെയ്യുന്നവരും ഭിന്നശേഷി വിഭാഗവും ഉൾപ്പെടെ ഏകദേശം 20 വിഭാഗങ്ങളിൽ പെടുന്നവർക്കാണു മുൻഗണന ലഭിക്കുക.
വിദേശത്തേക്കു പോകുന്നവർക്ക് കോവിഷീൽഡ് രണ്ടാം ഡോസ് നേരത്തെയാക്കാൻ ആവശ്യപ്പെടും
12:57 AM May 16, 2021 | Deepika.com