നെടുമ്പാശേരി: പശ്ചിമബംഗാളിൽനിന്ന് ഓക്സിജൻ എത്തിക്കുന്നതിന് കോയമ്പത്തൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ഓക്സിജൻ ടാങ്കറുകൾ പ്രത്യേക വിമാനത്തിൽ അയച്ചു. എയർ ഇന്ത്യയുടെ പ്രത്യേക കാർഗോ വിമാനത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അയയ്ക്കാനായിരുന്നു പദ്ധതി. എന്നാൽ കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ വിമാനം ലാൻഡ് ചെയ്യാൻ കഴിഞ്ഞില്ല. ഇവിടുന്ന് മൂന്ന് ടാങ്കറുകൾ കോയമ്പത്തൂരിലേക്കു കൊണ്ടുപോയിരുന്നു. ഒൻപത് ടൺ വീതം ഓക്സിജൻ നിറയ്ക്കാവുന്ന ടാങ്കറുകളാണിവ.
കോൽക്കത്ത വിമാനത്താവളത്തിൽനിന്നു ടാങ്കറുകൾ ഓക്സിജൻ പ്ലാന്റിലെത്തിക്കുന്നതിനും തിരികെ കൊണ്ടു വരുന്നതിനും പരിശീലനം ലഭിച്ച ഡ്രൈവർമാരും മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥരും ഈ വിമാനത്തിൽ പോയിട്ടുണ്ട്. ഓക്സിജൻ നിറച്ച് രണ്ടുദിവസത്തിനകം ടാങ്കറുകൾ പ്രത്യേക വിമാനത്തിൽത്തന്നെ കൊച്ചിയിലേക്കു തിരികെ കൊണ്ടുവരും.സംസ്ഥാന സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജീവൻരക്ഷാ മരുന്നുകളും ഓക്സിജൻ സിലിണ്ടറുകളും എത്തിക്കുന്നതിന് കെഎസ്ആർടിസി ഡ്രൈവർമാർക്കു പ്രത്യേക പരിശീലനം നൽകിയിരുന്നു.
പാലക്കാട് ജില്ലയില്‍നിന്ന് 37 ഡ്രൈവർമാരും എറണാകുളം ജില്ലയിൽനിന്ന് 25 ഡ്രൈവർമാരും അടക്കം 62 പേർക്കാണ് ആദ്യ ഘട്ടത്തിൽ പരിശീലനം നൽകിയത്. ഇവരിൽ എട്ടുപേരാണ് വിമാനത്തിൽ പോയത്. മൂന്നു എംവിഐ ഉദ്യോഗസ്ഥരും ഇവരോടൊപ്പമുണ്ട്.
ഓക്സിജൻ വിമാനത്തിൽ കൊണ്ടുവരാനുള്ള ടാങ്കറുകൾ കോൽക്കത്തയിൽ എത്തിച്ചു
12:57 AM May 16, 2021 | Deepika.com