തിരുവനന്തപുരം: ഒരു കുഞ്ഞു ചിരി കൊണ്ട് കാൻസറെന്ന മഹാഭീതിയെ നേരിട്ട് അയിരങ്ങൾക്ക് പ്രചോദനമായ അതിജീവനത്തിന്റെ രാജകുമാരൻ വേദനകളില്ലാത്ത ലോകത്തേക്കു യാത്രയായി.
തിരുവനന്തപുരം ഭരതന്നൂർ സ്വദേശിയായ നന്ദു മഹാദേവനെ വളരെ ചെറുപ്രായത്തിൽ തന്നെ കാൻസർ ബാധിച്ചെങ്കിലും തളർന്നു പോയില്ല. തളരാതെ പോരാടുകയും നിരവധി മനുഷ്യർക്ക് അതിജീവനത്തിന്റെയും ആത്മവിശ്വാസത്തിന്റെ പ്രതീകമായി മാറുകയും ചെയ്തു. കാൻസർ ബാധിതരായ നിരവധി പേർക്ക് പ്രചോദനമായിരുന്നു നന്ദുവിന്റെ ജീവിതം. രോഗത്തിന്റെ ഓരോ ഘട്ടത്തിലും പ്രത്യാശ കൈവിടാതെ സോഷ്യൽ മീഡിയയിൽ ഒരു കുഞ്ഞു പുഞ്ചിരിയുടെ അകന്പടിയിൽ നന്ദു വിവരങ്ങൾ പങ്കുവച്ചു. അതിജീവനം എന്ന കൂട്ടായ്മയുടെ മുഖ്യ സംഘാടകനായിരുന്നു നന്ദു.
കാൻസറിനെ ഒരു പ്രണയിനിയെപ്പോലെ കണ്ട് നന്ദു ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പുകൾ വൈറലായിരുന്നു.’നമ്മൾ ആരെയെങ്കിലും പ്രണയിക്കുന്നുവെങ്കിൽ കാൻസറിനെപ്പോലെ പ്രണയിക്കണം.എങ്ങനെയാണ് എന്നല്ലേ..ശക്തമായ കഠിനമായ കീമോ ചെയ്ത് അവളെ മടക്കി അയയ്ക്കാൻ നോക്കി, അവൾ മുറുകെ പിടിച്ച ഭാഗം മുഴുവൻ വെട്ടി എറിഞ്ഞു നോക്കി, വീണ്ടും പഴയതിനെക്കാൾ ശക്തമായ കീമോ ചെയ്തു നോക്കി, ആ കീമോയുടെ ശക്തിയിൽ ശരീരം മുഴുവൻ പിടഞ്ഞു. പല ഭാഗങ്ങളും തൊലി അടർന്നു തെറിച്ചു പോയി. ചുരുക്കി പറഞ്ഞാൽ ദ്രോഹിക്കാൻ പറ്റുന്നതിന്റെ പരമാവധി ദ്രോഹിച്ചു നോക്കി. എന്നിട്ടും അവൾ പോയില്ല. ലോകത്തിലെ ഒരു പ്രണയജോഡിയും ഇങ്ങനെ ഇണയെ സ്നേഹിക്കില്ല...രണ്ടു വർഷം മുൻപ് നന്ദു ഫേസ്ബുക്കിൽ കുറിച്ചു.
അവസാന നാളുകളിൽ നന്ദുവിന്റെ ശ്വാസകോശത്തിലും കാൻസർ പിടിമുറുക്കിയിരുന്നു. 2018 ഏപ്രിൽ ഒന്നിനാണ് തനിക്ക് കാൻസറാണെന്ന് നന്ദു തിരിച്ചറിയുന്നത്. തനിക്ക് കാൻസറാണെന്നും പക്ഷെ ഒരു ജലദോഷം പോലെ അതിനെ നേരിടുമെന്നും നന്ദു ഫേസ്ബുക്കിൽ കുറിച്ചു. ഇടതു കാലിൽ ഓസ്റ്റിയോസർകോമ ഹൈ ഗ്രേഡ് എന്ന ബോണ് കാൻസർ ആയിരുന്നു. പിന്നീട് ഇടതുകാൽ മുറിച്ചു മാറ്റേണ്ടിവന്നപ്പോഴും നന്ദു തളർന്നില്ല. രോഗാവസ്ഥയിലും നന്ദു പാടിയ പാട്ടുകൾ യുട്യൂബിൽ വൈറലായിരുന്നു.
അമ്മ ലേഖയും അച്ഛൻ ഹരിയും സഹോദരങ്ങളായ അനന്തുവും സായ് കൃഷ്ണയും നന്ദുവിന് താങ്ങായി കൂടെയുണ്ടായിരുന്നു.
കോഴിക്കോട് എം.വി.ആർ കാൻസർ സെന്ററിൽ ചികിൽസയിലായിരുന്ന നന്ദു ഇന്നലെ പുലർച്ചെ മൂന്നരയോടെയാണു ലോകത്തോടു വിടപറഞ്ഞത്. സമൂഹമാധ്യമങ്ങളിലൂടെ നിരവധി പേർ നന്ദുവിന് ആദരാഞജലികൾ അർപ്പിച്ചു തേങ്ങുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ നന്ദുവിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
അസാമാന്യമായ ധീരതയോടെ തന്റെ രോഗാവസ്ഥയെ നേരിട്ട നന്ദു പ്രതിസന്ധികൾക്ക് മുൻപിൽ പതറാതെ അവയെ നേരിടാനുള്ള ആത്മവിശ്വാസം ജനങ്ങളിലേക്കു പകർന്നെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
വേദനകളെ പ്രണയിച്ച നന്ദു വേദനകളില്ലാത്ത ലോകത്തേക്കു മടങ്ങി
12:57 AM May 16, 2021 | Deepika.com