കൊച്ചി: കേരളത്തിനാവശ്യമായ കോവിഡ് വാക്സിന് എന്നു ലഭ്യമാക്കുമെന്നു കേന്ദ്രസര്‍ക്കാര്‍ ഒരാഴ്ചയ്ക്കകം അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്കി. നിലവില്‍ കേരളത്തിനു വാക്സിന് വിതരണം ചെയ്യുന്നതെങ്ങനെയാണ്, മതിയായ വാക്സിന് എപ്പോഴാണ് നല്‍കാനാവുക തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കാനാണ് ജസ്റ്റീസ് എ. രാജവിജയരാഘവന്‍, ജസ്റ്റീസ് എം.ആര്. അനിത എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചത്.
വാക്സിന് നിര്‍മാണത്തിനുള്ള സാങ്കേതികവിദ്യ കൈമാറുന്നതില്‍ എതിര്‍പ്പില്ലെന്നു നീതി ആയോഗിന്റെ അഭിഭാഷകന് വ്യക്തമാക്കിയെങ്കിലും സര്‍ക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ ഭാഗമാണിതെന്നു കേന്ദ്രസര്‍ക്കാർ അഭിഭാഷകന് വാദിച്ചു. വാക്സിന് വിതരണത്തില്‍ പക്ഷപാതം കാണിക്കുന്നില്ലെന്നും സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതിയുടെ മേല്‍നോട്ടത്തിലാണ് വിതരണമെന്നും കേന്ദ്രസര്‍ക്കാര്‍ വിശദീകരിച്ചു.
നിലവിലെ സാഹചര്യത്തില്‍ വാക്സിന് നിര്‍മാണം പ്രായോഗികമല്ലെന്നും കഴിയാവുന്നത്ര വാക്സിന് ലഭ്യമാക്കുകയാണു വേണ്ടതെന്നും സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോര്‍ണി കെ.വി. സോഹന്‍ വിശദീകരിച്ചു. രാജ്യത്ത് എല്ലാവര്ക്കും സൗജന്യമായി വാക്സിന് നല്‍കണമെന്നും വാക്സിന് നിര്‍മാണശേഷിയുള്ള കമ്പനികള്‍ക്ക് ഇതിനുള്ള സാങ്കേതികവിദ്യ കൈമാറണമെന്നും ആവശ്യപ്പെട്ട് കോഴിക്കോട് സ്വദേശി ഡോ. കെ.പി. അരവിന്ദന് ഉള്‍പ്പെടെ നല്കിയ ഹര്‍ജിയിലാണ് ഡിവിഷന് ബെഞ്ചിന്റെ നിര്‍ദേശം.
പൊതുമേഖലാ സ്ഥാപനമായ ആലപ്പുഴ കേരള സ്റ്റേറ്റ് ഡ്രഗ്സ് ഫാര്‍മസ്യൂട്ടിക്കല്‍സ് ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്ക് കോവിഡ് വാക്സിന് നിര്‍മിക്കാനുള്ള സാങ്കേതികവിദ്യ കൈമാറണമെന്നായിരുന്നു ഹര്‍ജിയിലെ ഒരാവശ്യം. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ പോലും ഇതാവശ്യപ്പെടുന്നില്ലെന്നു ഹൈക്കോടതി വാക്കാല്‍ പറഞ്ഞു. ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കാന്‍ മാറ്റി.
കേരളത്തിന് ആവശ്യമായത് എന്നു കിട്ടും ? കേന്ദ്രസര്‍ക്കാര്‍ ഒരാഴ്ചയ്ക്കകം അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശം
01:58 AM May 15, 2021 | Deepika.com