തിരുവനന്തപുരം: കോവിഡ് വ്യാപനം നിയന്ത്രിക്കാൻ ഏർപ്പെടുത്തുന്ന ത്രിതല സുരക്ഷാ സംവിധാനമാണു ട്രിപ്പിൾ ലോക്ഡൗണ്‍. കോവിഡ് രോഗികളുടെ എണ്ണമേറിയപ്പോൾ കാസർഗോഡ്, കണ്ണൂർ ജില്ലകളിലും പൊന്നാനിയിലും നേരത്തേ പരീക്ഷിച്ചു വിജയിച്ച നടപടിയാണ് നാലു ജില്ലകളിൽ ഏർപ്പെടുത്തുന്നത്.
ലോക്ക് ഒന്ന്
ജില്ലയിലെ വാഹനഗതാഗതവും പൊതുജനസഞ്ചാരവും കർശനമായി നിയന്ത്രിക്കും. അവശ്യസർവീസുകൾക്കൊഴികെ എല്ലാവർക്കും ഈ നിയന്ത്രണങ്ങൾ ബാധകമാക്കും. പ്രധാന പാതകളിലെല്ലാം ചെക്ക്പോസ്റ്റുകൾ സ്ഥാപിച്ച്, പരിശോധിച്ചു മാത്രമേ വാഹനങ്ങൾ കടത്തിവിടൂ. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരേ അറസ്റ്റ് ഉൾപ്പെടെ നിയമനടപടി. വാഹനം പിടിച്ചെടുക്കും. മാസ്ക്, ആളകലം തുടങ്ങി പതിവു പരിശോധനകളും നടപടിയും കൂടുതൽ ഊർജിതമാക്കും. കൂട്ടംകൂടുന്നവരെ അറസ്റ്റ് ചെയ്യും.
ലോക്ക് രണ്ട്
വൻതോതിൽ കോവിഡ് റിപ്പോർട്ട് ചെയ്ത മേഖലകൾ, കണ്ടെയ്ൻമെന്റ് സോണുകൾ എന്നിവയെ വിവിധ സോണുകളായി തിരിച്ചു നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ഇവിടെനിന്ന് അകത്തേക്കും പുറത്തേക്കും പ്രവേശനം അനുവദിക്കില്ല. ഓരോന്നു മാത്രമുള്ള എൻട്രി, എക്സിറ്റ് പോയിന്റുകളിൽ കർശന പരിശോധന. ജനം വീടുകൾക്കുള്ളിൽത്തന്നെ കഴിയുന്നു എന്നുറപ്പുവരുത്താൻ ഡ്രോണുകളുപയോഗിച്ചുള്ള ഏരിയൽ നിരീക്ഷണം നടത്തും. വിവിധ സോണുകളുടെ ചുമതല ഓരോ സീനിയർ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിനായിരിക്കും. കണ്ടെയ്ൻമെന്റ് സോണുകളിലുള്ളവർക്ക് അവശ്യ സാധനങ്ങൾ എത്തിച്ചുനൽകാനുള്ള സംവിധാനം പോലീസ് ഒരുക്കും.
ലോക്ക് മൂന്ന്
ക്വാറന്റൈനിലുള്ളവർ പുറത്തിറങ്ങുന്നില്ല എന്നുറപ്പുവരുത്താൻ വീടുകൾ കേന്ദ്രീകരിച്ചുള്ള പരിശോധനയാണിത്.
ക്വാറന്റൈനിലുള്ളവർ താമസിക്കുന്ന 10 വീടുകൾക്ക് ഒരു പോലീസുകാരൻ വീതം എന്ന നിലയിൽ സേനയെ വിന്യസിക്കും.
മേഖലയിൽ ഫ്ളൈയിംഗ് സ്ക്വാഡ് നിരീക്ഷണവും 2530 വീടുകൾക്ക് ഒരു മോട്ടോർ സൈക്കിൾ പട്രോളിംഗും ഏർപ്പെടുത്തും. ദിവസം മൂന്നു തവണ ഓരോ വീടുകളിലും പോലീസെത്തി ക്വാറന്റൈനിലുള്ളവർ വീട്ടിലുണ്ടെന്ന് ഉറപ്പുവരുത്തും.
പുറത്തുനിന്നുള്ളവർ ഇവിടേക്ക് എത്താതെ നിരീക്ഷിക്കും. ക്വാന്റൈൻ ലംഘിക്കുന്നവരെ കോവിഡ് കെയർ സെന്ററുകളിലേക്കു മാറ്റുകയും ഇവരുടെ പേരിൽ ക്രിമിനൽ കേസ് ചുമത്തുകയും ചെയ്യും. ക്വാറന്റൈൻ ലംഘിക്കുന്നതിനു കുടുംബാംഗങ്ങൾ സഹായിച്ചതായി വ്യക്തമായാൽ അവർക്കെതിരെയും കേസെടുക്കും.
ട്രിപ്പിൾ ലോക്ഡൗണ്‍ എന്താണ് ?
01:44 AM May 15, 2021 | Deepika.com