തിരുവനന്തപുരം: എയർ ഇന്ത്യാ സാറ്റ്സ് ജീവനക്കാരനെതിരേ വ്യാജപരാതികൾ ചമച്ച സംഭവത്തിൽ അറസ്റ്റിലായ സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനെ 22 വരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. എയർ ഇന്ത്യാ സാറ്റ്സ് ജീവനക്കാരനായിരുന്ന എൽ.എസ്. സിബുവിനെതിരേ വ്യാജപരാതി നൽകിയ സംഭവത്തിലാണു സ്വപ്ന സുരേഷിനെ അറസ്റ്റ് ചെയ്തത്.
സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ടു കൊഫേപോസ തടവുകാരിയായ സ്വപ്നയുടെ അറസ്റ്റ് ജയിലിൽ എത്തിയാണു ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്. തുടർന്ന് ഓണ്‍ലൈനായി ജുഡീഷൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ സ്വപ്നയെ 22 വരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിടാൻ കോടതി അനുമതി നൽകുകയായിരുന്നു.
സിബുവിനെതിരേ വ്യാജപരാതി നൽകിയ സംഭവത്തിൽ സ്വപ്നയ്ക്കൊപ്പം എയർ ഇന്ത്യാ സാറ്റ്സ് മുൻ വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബിനെയും ക്രൈംബ്രാഞ്ച് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. വനിതാ ജീവനക്കാർ അടക്കമുള്ളവരുടെ പേരിലായിരുന്നു സിബുവിനെതിരേ പരാതി ഉയർന്നത്. തുടർന്നു ജീവനക്കാരിൽനിന്നു ക്രൈംബ്രാഞ്ച് മൊഴിയെടുത്തെങ്കിലും പരാതി നൽകിയ കാര്യം ആരും അറിഞ്ഞിരുന്നില്ല. എയർ ഇന്ത്യാ സാറ്റ്സ് ജീവനക്കാരിയായിരിക്കേ സ്വപ്ന സുരേഷ് ഗൂഢാലോചന നടത്തി, സിബുവിനെതിരേ വ്യാജപരാതി നൽകിയെന്നാണു കണ്ടെത്തിയത്.
തുടർന്നു നടത്തിയ വിശദ അന്വേഷണത്തിലാണ് സ്വപ്നയുടെ നേതൃത്വത്തിൽ ഗൂഢാലോചന നടന്നതായി കണ്ടെത്തിയത്. സ്വപ്നയുടെ നേതൃത്വത്തിൽ നടന്ന ഗൂഢാലോചനയുടെ വിവരം മാധ്യമങ്ങളോടു പറഞ്ഞ സിബുവിനെതിരേ എയർ ഇന്ത്യാ സാറ്റ്സ് അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. എയർ ഇന്ത്യാ സാറ്റ്സിൽ പിആർഒയായി സ്വപ്ന ജോലി നോക്കിയിട്ടുണ്ട്.
സ്വപ്നയെ 22 വരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു
01:43 AM May 15, 2021 | Deepika.com