തിരുവനന്തപുരം: ഇനി മുതൽ ആന്റിജൻ ടെസ്റ്റ് പോസിറ്റീവ് ആണെങ്കിൽ കോവിഡ് പോസിറ്റീവ് ആയി പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
ഇതുവരെ ആന്റിജൻ ടെസ്റ്റ് പോസിറ്റീവ് ആയവരിൽ ആർടിപിസിആർ ചെയ്ത് അതു വീണ്ടും ഉറപ്പിക്കണമായിരുന്നു. ആശുപത്രികളിൽനിന്നു ഡിസ്ചാർജ് ചെയ്യാൻ ടെസ്റ്റ് ചെയ്യുന്ന രീതിയും ഒഴിവാക്കിയിരിക്കുന്നു. മറ്റു സംസ്ഥാനങ്ങളിൽ ഈ മാറ്റങ്ങൾ നേരത്തെ നടപ്പിലാക്കിയിരുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഗ്രാമപ്രദേശങ്ങളിൽ കോവിഡ് അതിവേഗം പടരുന്ന പശ്ചാത്തലത്തിൽ കേരളത്തിലും ഗ്രാമപ്രദേശങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകാൻ തീരുമാനിച്ചു. ആദിവാസി മേഖലകളിലും തീരദേശങ്ങളിലും കൂടുതലായി പരിശോധന നടത്തും.
ഇപ്പോഴത്തെ സാഹചര്യത്തിൽ രോഗലക്ഷണങ്ങൾ കണ്ടാൽ അത് കോവിഡാണെന്നുതന്നെ ഉറപ്പിച്ചുകൊണ്ട് എത്രയും പെട്ടെന്ന് സ്വയം ഐസൊലേഷനിലേക്ക് പോകാനും വാർഡ് മെംബറെയോ ആരോഗ്യപ്രവർത്തകരെയോ അറിയിക്കാനും ടെസ്റ്റ് ചെയ്യാനും എല്ലാവരും തയാറാകണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.
ആന്റിജനിൽ പോസിറ്റീവ് ആണെങ്കിൽ ആർടിപിസിആർ വേണ്ട
01:43 AM May 15, 2021 | Deepika.com