ആലപ്പുഴ: കഴിഞ്ഞ ദിവസം അന്തരിച്ച വിപ്ലവനായിക കെ.ആർ. ഗൗരിയമ്മയുടെ ചിതാഭസ്മം വർക്കല പാപനാശിനിയിൽ നിമജ്ജനം ചെയ്യും.
സംസ്കാര കർമങ്ങൾ നടത്തിയ വലിയചുടുകാട്ടിൽ എത്തിയ ഗൗരിയമ്മയുടെ സഹോദരീ പുത്രി പി.സി. ബീനാകുമാരി, മറ്റൊരു സഹോദരിയുടെ ചെറുമകൾ സോഫി ബാബു, ബന്ധുവായ അനിൽ, ജെഎസ്എസ് നേതാക്കൾ എന്നിവർ ചിതാഭസ്മം ഏറ്റുവാങ്ങി. ആചാരപ്രകാരമുള്ള ചടങ്ങുകൾക്കു ശേഷം മണ്‍കുടത്തിലാക്കി ചുവന്നപട്ടിൽ പൊതിഞ്ഞ് സ്വീകരിച്ച് ഗൗരിയമ്മ താമസിച്ചിരുന്ന ചാത്തനാട്ടെ കളത്തിൽപറന്പിൽ വീട്ടുമുറ്റത്തെ പ്ലാവിൽ കെട്ടി.
ഒന്‍പതു ദിവസങ്ങൾക്കുശേഷം വർക്കല പാപനാശിനിയിൽ ചിതാഭസ്മം ഒഴുക്കുമെന്നു പി.സി. ബീനാകുമാരി പറഞ്ഞു. തീയതി പിന്നീടു തീരുമാനിക്കും. അഞ്ചിനു കോവിഡ് മാനദണ്ഡം പാലിച്ച് സഞ്ചയനം നടത്തും. കെ.ആർ. ഗൗരിയമ്മ മരണശേഷം ഒരുതരത്തിലുള്ള ചടങ്ങുകളും നടത്തുന്നതിനെ കുറിച്ചു പറഞ്ഞിട്ടില്ലെന്നും ബീനാകുമാരി പറഞ്ഞു. കുടുംബാംഗങ്ങളുടെ ആഗ്രഹപ്രകാരമാണ് ചടങ്ങുകൾ നടത്തുന്നത്. വലിയചുടുകാട്ടിൽ മതാചാരപ്രകാരമുള്ള ചടങ്ങുകൾ നടക്കുന്നതും ഇതാദ്യമാണ്.
ഗൗരിയമ്മയുടെ ചിതാഭസ്മം നിമജ്ജനം ചെയ്യും
01:20 AM May 13, 2021 | Deepika.com