തിരുവനന്തപുരം: വേനൽക്കാലത്ത് സംസ്ഥാനത്ത് പെയ്തത് 39 ശതമാനം അധികമഴ. ഇന്നലെവരെ സംസ്ഥാനത്തു പെയ്യേണ്ടിയിരുന്നത് 200.9 മില്ലിമീറ്റർ വേനൽ മഴയാണ്. എന്നാൽ, പെയ്തത് 278.7 മില്ലിമീറ്ററും. മാർച്ച് ഒന്നു മുതൽ മേയ് 31 വരെ നീളുന്ന വേനൽക്കാലത്ത് ആകെ 361.5 മില്ലിമീറ്റർ മഴയാണ് സംസ്ഥാനത്ത് പെയ്യേണ്ടത്. വേനൽമഴ അവസാനിക്കാൻ മൂന്നാഴ്ചയോളം ബാക്കിനിൽക്കെയാണ് ഈ അധികപ്പെയ്ത്ത്.
സമീപദിവസങ്ങളിൽ തുള്ളിക്കൊരുകുടം കണക്കെ തിമിർത്തു പെയ്യുന്ന വേനൽമഴയിൽ സംസ്ഥാനത്തെ 14 ജില്ലകളിലും ഇന്നലെ വരെ പെയ്യേണ്ട മഴയേക്കാൾ അധികം മഴ ലഭിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇക്കാലയളവിൽ ഏറ്റവും കൂടുതൽ മഴ പെയ്തത് എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ്. പത്തനംതിട്ടയിൽ 103 ശതമാനവും കോട്ടയത്ത് 80 ശതമാനവും എറണാകുളത്ത് 61 ശതമാനവും അധികമഴ പെയ്തു.
സംസ്ഥാനത്ത് ഇന്നലെ വരെ പെയ്ത വേനൽമഴയുടെ കണക്ക് ജില്ല തിരിച്ച്, മില്ലിമീറ്ററിൽ.ജില്ല, പെയ്തമഴ, പെയ്യേണ്ടിയിരുന്ന മഴ എന്ന ക്രമത്തിൽ
ആലപ്പുഴ-281.8 (254.5). കണ്ണൂർ-173.9(116.2). എറണാകുളം305.3 (189.9). ഇടുക്കി-319.8(256.8). കാസർഗോഡ്-120.6(93.1).കൊല്ലം-396.7 (303.1).കോട്ടയം-437.9 (243.2). കോഴിക്കോട്-134.1(162.6). മലപ്പുറം-209.7(173.2). പാലക്കാട്-181(152). പത്തനംതിട്ട-675.4(332.3). തിരുവനന്തപുരം-343.6(225.2). തൃശൂർ-178.6(175.1). വയനാട്-203(155.3).
വേനൽമഴ ശക്തം; ഇന്നലെവരെ പെയ്തത് 39% അധികമഴ
01:20 AM May 13, 2021 | Deepika.com