തിരുവനന്തപുരം: 18 നും 45 നും ഇടയ്ക്ക് വയസുള്ളവരുടെ വാക്സിനേഷൻ ഉടൻ ആരംഭിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മറ്റു രോഗങ്ങളുള്ളവർക്കായിരിക്കും ആദ്യഘട്ടത്തിൽ വാക്സിൻ നൽകുക. ഈ വിഭാഗക്കാർക്കായി ഓർഡർ ചെയ്ത വാക്സിൻ അവർക്കു തന്നെ നൽകും. എല്ലാവർക്കും നൽകാൻ മാത്രം വാക്സിൻ ഒറ്റയടിക്ക് ലഭ്യമല്ല. തിക്കുംതിരക്കും ഇല്ലാതെ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ തദ്ദേശസ്വയംഭരണ വകുപ്പും ആരോഗ്യ വകുപ്പും കൂട്ടായി ശ്രദ്ധിക്കണം.
45 വയസിനു മുകളിലുള്ളവർക്കുള്ള വാക്സിൻ കേന്ദ്ര സർക്കാർ ലഭ്യമാക്കും എന്നാണ് പുതിയ വാക്സിൻ നയത്തിൽ വ്യക്തമാക്കുന്നത്. കേരളത്തിൽ 45 വയസിനു മുകളിലുള്ളത് ഏകദേശം 1.13 കോടി ആളുകളാണ്. അവർക്ക് രണ്ടു ഡോസ് വീതം നൽകണമെങ്കിൽ 2.26 കോടി ഡോസ് വാക്സിൻ വേണം.
കോവിഡ് തരംഗത്തിന്റെ നിലവിലെ വ്യാപനവേഗതയുടെ ഭാഗമായുണ്ടാകുന്ന മരണനിരക്ക് കുറച്ചു നിർത്താൻ 45 വയസിനു മുകളിലുള്ളവരുടെ വാക്സിനേഷൻ എത്രയും പെട്ടെന്ന് പൂർത്തിയാക്കണം. അതുകൊണ്ട്, കേരളത്തിനർഹമായ വാക്സിനുകൾ എത്രയും വേഗത്തിൽ ലഭ്യമാക്കണമെന്നു കേന്ദ്ര സർക്കാരിനോട് അഭ്യർഥിച്ചിട്ടുണ്ട്.
പൾസ് ഓക്സിമീറ്റർ കുറഞ്ഞ ചെലവിൽ സ്റ്റാർട്ടപ്പുകൾ വഴി നിർമിക്കാം. അതിന്റെ സാങ്കേതിക കാര്യങ്ങൾ കെൽട്രോണിനെക്കൊണ്ട് പെട്ടെന്ന് ചെയ്യിക്കാൻ വ്യവസായ വകുപ്പിന് നിർദേശം നൽകി.
സിഎഫ്എൽടിസികൾ, സിഎസ്എൽടിസികൾ എന്നിവിടങ്ങളിലും വാർഡ് തല സമിതികളിലും പാലിയേറ്റിവ് വോളണ്ടിയർമാരെ കൂടുതലായി നിയോഗിക്കണം.
18 വയസിനു മുകളിലുള്ളവരുടെ വാക്സിനേഷൻ ഉടൻ ആരംഭിക്കും; ആദ്യഘട്ടത്തിൽ മറ്റു രോഗങ്ങളുള്ളവർക്ക്
01:20 AM May 13, 2021 | Deepika.com