തിരുവനന്തപുരം: കോവിഡ് രോഗവ്യാപനം അതിരൂക്ഷമായി തുടരുമ്പോൾ സംസ്ഥാനത്ത് താഴെത്തട്ടില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്യേണ്ട ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ റാങ്ക് ലിസ്റ്റ് കഴിഞ്ഞ ഒന്നര വര്‍ഷമായി നിലവിലില്ല. 1970 ലെ ജനസംഖ്യയ്ക്ക് ആനുപാതികമായുള്ള ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തസ്തികയാണ് ഇന്നും ആരോഗ്യവകുപ്പില്‍ നിലവിലുള്ളത്. റാങ്ക് ലിസ്റ്റ് ഇല്ലാതെ വന്നതോടെ താത്കാലികക്കാരെ നിയോഗിച്ചാണ് ഇപ്പോൾ പ്രവർത്തനങ്ങൾ.
കോവിഡ് രോഗബാധ അതി രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ആരോഗ്യ വകുപ്പില്‍ 4000 തസ്തിക പുതുതായി സൃഷ്ടിച്ചെങ്കിലും ഒരു ജെഎച്ച്ഐ തസ്തിക പോലും ഉണ്ടായില്ല. സർവീസിൽ ഉള്ളവർക്ക് പുറമേ ആയിരത്തോളം പേർ താത്കാലികമായി ജോലി ചെയ്തിട്ടും അധിക തസ്തിക സൃഷ്ടിക്കാത്തതിനു നല്കുന്ന മറുപടി റാങ്ക് ലിസ്റ്റ് നിലവിലില്ല എന്നതാണ്.
ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശ പ്രകാരം ജനസംഖ്യാനുപാതികമായി 5000 ജനസംഖ്യങ്ങൾക്ക് ഒരു ജെഎച്ച്ഐ എന്നാണെങ്കിലും കേരളത്തില്‍ വര്‍ഷങ്ങളായി അതിന്റെ രണ്ടും മൂന്നും ഇരട്ടി ജനങ്ങൾക്കാണ് ഒരു ജെഎച്ച്ഐ. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന കോവിഡ് രോഗികളുടെ ആരോഗ്യ വിവരങ്ങള്‍ ശേഖരിക്കുന്നതും, അവരുടെ കോണ്ടാക്റ്റ് ലിസ്റ്റ് ശേഖരിക്കുന്നതും, ടെസ്റ്റ് ചെയ്യേണ്ടവരുടെ വിവര ശേഖരണം നടത്തുന്നതും, കോവിഡ് പോസിറ്റീവ് ആയവരെ വിവരം അറിയിക്കുന്നതും അതോടൊപ്പം മറ്റ് പകര്‍ച്ച വ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമെല്ലാം നേതൃത്വം നൽകുന്നത് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരാണ്.
എന്നാൽ രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ജനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആരോഗ്യ വകുപ്പിലെ സുപ്രധാനമായ തസ്തികയിൽ നിയമനം നടന്നിട്ട് ഒന്നര വര്‍ഷത്തോളമായി.
ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ റാങ്ക് ലിസ്റ്റ് നിലവിലില്ലാതായിട്ട് ഒന്നര വര്‍ഷം
01:19 AM May 13, 2021 | Deepika.com