കോഴിക്കോട്: കോവിഡ് രോഗികള്‍ക്ക് ജീവവായു നല്കാന് പോലീസിനു പുറമേ അഗ്നിശമനസേനയും. എല്ലാ ജില്ലകളിലും ഫയര്‍ഫോഴ്സിന്റെ രണ്ട് ആംബുലന്സുകളിലെങ്കിലും ഓക്സിജന്‍ സജ്ജമാക്കാനാണ് തീരുമാനം. ഇതിനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചതായി ഫയര്‍ഫോഴ്സ് അഡ്മിനിസ്ട്രേറ്റീവ് വിഭാഗം ഡയറക്ടര്‍ അരുണ്‍ അല്‍ഫോണ്‍സ് പറഞ്ഞു.
അത്യാവശ്യഘട്ടത്തില്‍ പൊതുജനങ്ങള്‍ക്കുവേണ്ടിയാണ് ഇവ സംഭരിക്കുന്നത്. അതേസമയം കോവിഡ് അതിതീവ്രമായി വ്യാപിക്കുന്ന ജില്ലകളില്‍ കുറഞ്ഞത് അഞ്ചുവീതം ആംബുലന്‍സുകളില്‍ ഓക്സിജന്‍ സജ്ജമാക്കും വിധത്തിലുള്ള നടപടികളാണ് സ്വീകരിക്കുന്നത്. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് കൂടുതല്‍ ആംബുലന്‍സുകള്‍ ഇതിനായി ഉപയോഗിക്കുക. മറ്റു ജില്ലകളില്‍ മൂന്നുവീതം ആംബുലന്‍സുകളിലും ഓക്സിജന്‍ സിലിണ്ടര്‍ തയാറാക്കി സൂക്ഷിക്കും.
കോഴിക്കോട് ജില്ലയിലേക്ക് ആവശ്യമായ ഓക്സിജന്‍ സംഭരിക്കുന്നതിനായി ഫയര്‍ഫോഴ്സ് പാലക്കാട് കഞ്ചിക്കോട്ടെ പ്ലാന്റിലേക്ക് തിരിച്ചിട്ടുണ്ട്. അത്യാവശ്യഘട്ടത്തില്‍ പൊതുജനങ്ങള്‍ ഫയര്‍ഫോഴ്സിനെ ബന്ധപ്പെട്ടാല്‍ ഓക്സിജന്‍ ലഭ്യമാക്കാനാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ മറ്റു സേവനങ്ങളും ഫയര്‍ഫോഴ്സ് ഒരുക്കുന്നുണ്ട്. രോഗികളെ ആശുപത്രിയിലെത്തിക്കുന്നതിനും മരുന്നിനും അടിയന്തര സാഹചര്യങ്ങള്‍ക്കും സഹായം തേടാമെന്നും ഫയര്‍ഫോഴ്സ് അറിയിക്കുന്നു. ഇതിനായി 101 എന്ന നമ്പറിലേക്ക് വിളിച്ചാല്‍ മതി.
പോലീസ് ആംബുലന്‍സുകളിൽ ഓക്സിജന്‍ കോണ്സന്ട്രേറ്റര് ലഭ്യമാക്കുന്ന പദ്ധതി കഴിഞ്ഞ ദിവസം തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്തെ 20 പോലീസ് ജില്ലകളിലെയും ഓരോ ആംബുലന്‍സിലാണ് ഓക്സിജന്‍ കോണ്സന്ട്രേറ്റര് ലഭ്യമാക്കുന്നത്.
ജീവവായുവുമായി ഫയര്‍ഫോഴ്സ്
01:19 AM May 13, 2021 | Deepika.com