ആലപ്പുഴ: വിപ്ലവപോരാളികൾ അന്ത്യവിശ്രമം കൊള്ളുന്ന ആലപ്പുഴയിലെ വലിയചുടുകാടിന്റെ മണ്ണിൽ വിപ്ലവനായിക കെ.ആർ. ഗൗരിയമ്മയ്ക്ക് അന്ത്യവിശ്രമം. സന്പൂർണ ഔദ്യോഗിക ബഹുമതികളോടെ ഇന്നലെ വൈകുന്നേരം അഞ്ചിനായിരുന്നു സംസ്കാര ചടങ്ങുകൾ.
ഗൗരിയമ്മയുടെ സഹോദരി ഗോമതിയുടെ മകൾ ബീനയുടെ മകൻ അരുണ് ഉണ്ണിക്കൃഷ്ണൻ ചിതയ്ക്കു തീകൊളുത്തി. ഭർത്താവും സിപിഐ നേതാവുമായിരുന്ന ടി.വി. തോമസ് ഉൾപ്പടെയുള്ള നേതാക്കളെ സംസ്കരിച്ചതിനടുത്തായി തെക്കുപടിഞ്ഞാറേ മൂലയിലായാണ് ഗൗരിയമ്മയ്ക്കും അന്ത്യവിശ്രമം ഒരുക്കിയത്.
തിരുവനന്തപുരത്തുനിന്ന് ഉച്ച കഴിഞ്ഞ് രണ്ടേമുക്കാലോടെ മൃതദേഹം ചാത്തനാട്ടെ വീട്ടിലെത്തിച്ചു. ഗൗരിയമ്മ ഏവരെയും വരവേറ്റിരുന്ന സ്വീകരണമുറിയിൽ ശ്രീകൃഷ്ണവിഗ്രഹത്തിനരികിൽ ഒരുക്കിയ കട്ടിലിൽ രക്തപതാകയിൽ പൊതിഞ്ഞ മൃതദേഹം കിടത്തി. കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും അന്തിമോപചാരം അർപ്പിച്ചു. തുടർന്ന് പൊതുദർശനവേദിയായ എസ്ഡിവി സ്കൂളിലെ സെന്റിനറി ഹാളിലേക്ക് എത്തിച്ചു.
മന്ത്രിമാരും എംപിമാരും നിയുക്ത എംഎൽഎമാരും രാഷ്ട്രീയ-സാംസ്കാരിക നേതാക്കളും പ്രവർത്തകരുമടക്കം നിരവധിപ്പേർ അന്തിമോപചാരമർപ്പിക്കാൻ എത്തിയിരുന്നു. 4.45ന് പുന്നപ്ര-വയലാർ രക്തസാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന വലിയചുടുകാടിന്റെ പ്രധാന വാതിലിൽ ഗൗരിയമ്മയുടെ മൃതദേഹം വഹിച്ചുള്ള ആംബുലൻസ് എത്തി. തുടർന്ന് പോലീസ് സേന ഗാർഡ് ഓഫ് ഓണർ നല്കി. സിപിഎം നേതാക്കളും പ്രവർത്തകരും ചേർന്ന് മുദ്രാവാക്യം മുഴക്കി. തുടർന്നായിരുന്നു സംസ്കാര ചടങ്ങുകൾ.
വലിയചുടുകാട്ടിൽതന്നെ അന്ത്യവിശ്രമം കൊള്ളണമെന്ന ഗൗരിയമ്മയുടെ ആഗ്രഹവുംകൂടിയാണ് സാക്ഷാത്കരിക്കപ്പെട്ടത്. മരിക്കുന്പോൾ കമ്യൂണിസ്റ്റ് പാർട്ടി അംഗമല്ലാതിരുന്നിട്ടുകൂടി ആഗ്രഹംപോലെതന്നെ വലിയചുടുകാട്ടിലെ മണ്ണിൽ അവർക്ക് കമ്യൂണിസ്റ്റ് പാർട്ടികൾ അന്ത്യവിശ്രമമൊരുക്കി.
സമരനായികയ്ക്ക് അന്ത്യവിശ്രമം ആലപ്പുഴ വലിയചുടുകാട്ടിൽ
02:10 AM May 12, 2021 | Deepika.com