കോട്ടയം: തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫിന്റെ സംസ്കാരം സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ നടത്തി. ഏറ്റുമാനൂർ പേരൂർ ജവഹർനഗർ റോസ് വില്ലയിലെ വീട്ടിൽ ഇന്നലെ രാവിലെ മുതൽ പൊതുദർശനത്തിനുവച്ച മൃതദേഹത്തി ല് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ, തോമസ് ചാഴികാടൻ എംപി, നിയുക്ത എംഎൽഎമാരായ വി.എൻ.വാസവൻ, മോൻസ് ജോസഫ് എന്നിവർ അന്തിമോപചാരം അർപ്പിച്ചു.
സംസ്ഥാന സർക്കാരിനു വേണ്ടി റവന്യു തഹസീൽദാർ റീത്ത് സമർപ്പിച്ചു. കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ സിനിമ മേഖലയിലെ പലരും എത്തിയിരുന്നില്ല. ചലച്ചിത്രതാരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, ജയറാം, സംവിധായകരായ പ്രിയദർശൻ, കമൽ, സിബി മലയിൽ, സത്യൻ അന്തിക്കാട് തുടങ്ങിയ സിനിമ മേഖലയിലെ ഒട്ടേറെ പേർ ഭാര്യ ലീന ഡെന്നീസിനെയും കുടുംബാംഗങ്ങളെയും ഫോണിൽ വിളിച്ച് അനുശോചനം അറിയിച്ചു.
ചങ്ങനാശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ വീട്ടിലെത്തി പ്രാർഥന നടത്തി. ചെറുവാണ്ടൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ നടന്ന സംസ്കാര ശുശ്രൂഷകൾക്ക് വികാരി ഫാ. എമ്മാനുവൽ നെല്ലുവേലിൽ കാർമികത്വം വഹിച്ചു.
സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ അനുശോചന സന്ദേശം സംസ്കാര ചടങ്ങിനിടെ വായിച്ചു. സിനിമയിലെന്ന പോലെ കുടുംബത്തിലും പൊതുസമൂഹത്തിലും പ്രശോഭിച്ച വ്യക്തിത്വമായിരുന്നു ഡെന്നീസ് ജോസഫ് എന്ന് കർദിനാൾ സന്ദേശത്തിൽ പറഞ്ഞു.
ഡെന്നീസ് ജോസഫ് ഇനി ഓര്മ
01:54 AM May 12, 2021 | Deepika.com