കിഴക്കിന്റെ വെനീസെന്നു മാത്രമല്ല, വിപ്ലവത്തിന്റെ ഈറ്റില്ലമെന്നുകൂടി ആലപ്പുഴയെ വിശേഷിപ്പിക്കുന്നവരുണ്ട്. ആലപ്പുഴയിൽനിന്ന് നിയമസഭയിലേക്ക് ജനവിധി തേടാൻ നിയോഗിക്കപ്പെട്ട കാലത്ത് ഏറെ സന്തോഷം തോന്നിയത് കെ.ആർ. ഗൗരിയമ്മയുടെ രാഷ്ട്രീയ തട്ടകത്തിന്റെ ആശീർവാദം തേടുകയെന്ന തായിരുന്നു. കാരണം, ഇരുധ്രുവങ്ങളിൽ നിൽക്കുന്പോൾ പോലും ഗൗരിയമ്മ ഞങ്ങൾക്കെന്നും വിസ്മയവും ആദരവു കലർന്ന ആവേശവുമായിരുന്നു.
1996-ൽ ഞാൻ ആലപ്പുഴയിൽ നിന്ന് ആദ്യമായി തെരഞ്ഞെടുക്കപ്പെടുന്പോൾ സിപിഎമ്മിനോടു കലഹിച്ച് ആ ഇതിഹാസവനിത ജനാധിപത്യ ചേരിക്കൊപ്പം നിലയുറപ്പിച്ചിരുന്നു. അന്നുമുതൽ ഗൗരിയമ്മയുമായി ഇഴമുറിയാത്ത ആത്മബന്ധം കാത്തുസൂക്ഷിക്കുവാൻ കഴിഞ്ഞു. ചേർത്തുപിടിക്കുകയും സ്നേഹിക്കുകയും ദേഷ്യപ്പെടുകയുമെല്ലാം ചെയ്യുന്ന അമ്മയെപ്പോലെ, തറവാട്ടു കാരണവരെപ്പോലെ ആലപ്പുഴക്കാരുടെ കുഞ്ഞമ്മയ്ക്കൊപ്പമുള്ള അനുഭവങ്ങൾ നിരവധിയാണ്.
2004 ഡിസംബർ 26ലെ ആ പകൽ ഇന്നും ഓർമയിൽ തിരയടിക്കുന്നു. ഞങ്ങൾ രണ്ടുപേരും അന്ന് മന്ത്രിസഭാംഗങ്ങളാണ്. അസാധാരണമാംവിധം കടലാക്രമണം ഉണ്ടെന്ന് ഒൗദ്യോഗിക കാറിലെ വയർലെസ് സെറ്റിൽനിന്നു വിവരമറിഞ്ഞ് കളക്ടറേറ്റിലേക്കു പോകാൻ തുടങ്ങുന്പോഴേക്കും കളക്ടറുടെ വിളിയെത്തി. ജില്ലയുടെ തീരപ്രദേശം മുഴുവൻ സ്ഥിതി രൂക്ഷമാണ്. സുനാമിയെന്ന അതിഭീകരമായ വിപത്താണ് സംഭവിച്ചതെന്ന് അപ്പോൾ ആർക്കും മനസിലായിട്ടില്ല. ഉടൻ കളക്ടറുടെ ഫോണിൽ സന്ദേശമെത്തി. മന്ത്രി ഗൗരിയമ്മയും അന്ധകാരനാഴിയിൽ തിരയിൽ പെട്ടിരിക്കുന്നു. ഞങ്ങളെല്ലാം പരിഭ്രാന്തരായി. കടലിൽ എന്താണ് സംഭവിക്കുന്നതെന്നുപോലും ആർക്കും മനസിലായിട്ടില്ല. പക്ഷേ തീരത്ത് ജനങ്ങൾ പരിഭ്രാന്തരായതറിഞ്ഞു ജീവൻ അവഗണിച്ചും ഗൗരിയമ്മ അങ്ങോട്ട് പോകാനിറങ്ങിയതാണ്. അവിടെയും കടലിരച്ചുവന്നു. ഗൗരിയമ്മയും ഒപ്പമുണ്ടായിരുന്നവരും തിരയിൽ പെട്ടു. ഉടൻ തന്നെ അഗ്നിശമനസേനയും പോലീസും നാട്ടുകാരും ചേർന്ന് ഗൗരിയമ്മയെ അവിടെ നിന്നും മാറ്റുകയായിരുന്നു. അറബിക്കടൽ ആർത്തലച്ചുവന്നാലും അതിനുനേരേ പാഞ്ഞടുക്കുന്ന ധൈര്യശാലിയായിരുന്നു ഗൗരിയമ്മ.
കൊടുങ്കാറ്റുകളും ചുഴിമലരികളും ഒരുപാടു കണ്ടാണല്ലോ ഗൗരിയമ്മ ജീവിതത്തിന്റെ കനൽപ്പാതകൾ താണ്ടിവന്നത്. ഗൗരിയമ്മയുടെ ചരിത്രം ആധുനിക കേരളത്തിന്റെ അഭേദ്യമായ രാഷ്ട്രീയചിത്രം കൂടിയാണ്. അത്രമേൽ ജ്വലിച്ചുനിന്ന, സ്വയം അടയാളപ്പെടുത്തിയ സ്ത്രീകരുത്തായിരുന്നു അത്. ഇരുമുന്നണികളുടെ ഭാഗമായി നിന്നപ്പോഴും സാധാരണ ജനങ്ങൾക്കുവേണ്ടി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു അത്.
സ്ഥാനമാനങ്ങളൊന്നും പ്രലോഭിപ്പിക്കാത്ത, ലാഭനഷ്ടങ്ങളെ സമചിത്തതയോടെ നേരിട്ട, ജീവിതത്തിലുടനീളം വ്യവസ്ഥകളോട് പൊരുതിയ ഇതിഹാസനായിക വിടപറയുന്പോൾ സമാനതകളില്ലാത്ത ഒരു യുഗം കൂടി അസ്തമിക്കുകയാണ്.
കെ.സി. വേണുഗോപാൽ എംപി
(എഐസിസി, ജനറൽ സെക്രട്ടറി)
ഒരു സമുദ്രവാത്സല്യത്തിന്റെ ഓർമ
01:54 AM May 12, 2021 | Deepika.com