തൃശൂര്‍: സത്യത്തില്‍ നീ കുഞ്ഞുകുട്ടനല്ല, വലിയ കുട്ടനാണ്.. മാടമ്പ് വലിയ കുട്ടൻ! ഒരിക്കൽ സുഹൃദ് സംഭാഷണത്തിനിടെ മാടമ്പിനോട് കോവിലന് പറഞ്ഞ വാക്കുകളാണിത്. അതെ, കോവിലന് പറഞ്ഞത് അക്ഷരാർഥത്തില്‍ ശരിയാണ്. എഴുത്തിലും അഭിനയമികവിലും ആനചികിത്സയിലുമെല്ലാം മാടമ്പ് മനയിലെ ഈ കുഞ്ഞുകുട്ടന് വലിയ കുട്ടന് തന്നെയായിരുന്നു.
ആർക്കുമുന്നിലും കുനിയാത്ത തലപ്പൊക്കമായിരുന്നു മാടമ്പ് കുഞ്ഞുകുട്ടനെന്ന ലെജൻഡിന്. കൈവച്ചതെല്ലാം പൊന്നാക്കി മാറ്റിയ ജന്മം. സംസ്കൃതത്തിലും ആന ചികിത്സയിലും അസാമാന്യ പാണ്ഡിത്യം. എഴുത്തിന്റെ ലോകത്ത് സ്വയം വെട്ടിത്തെളിച്ച വഴിയിലൂടെയുള്ള സഞ്ചാരം.
ആധ്യാത്മികതയിലും ഐതിഹ്യങ്ങളിലും മിത്തുകളിലും നല്ല അറിവുണ്ടായിരുന്ന അദ്ദേഹത്തിന്റെ കൃതികളില്‍ അതിന്റെ പ്രതിഫലനം വ്യക്തമായിരുന്നു.
അമൃതസ്യ പുത്രയും ഗുരുഭാവവും ശ്രീരാമകൃഷ്ണ പരമഹംസരുടെ ജീവിത കഥയാണ്.
കേരള സാഹിത്യ അക്കാദമി പുരസ്കാരം, സഞ്ജയന് പുരസ്കാരം എന്നിവയും 2003ല്‍ പരിണാമത്തിന്റെ തിരക്കഥയ്ക്ക് ഇസ്രയേലിലെ അഷ്ദോദ് അന്താരാഷ്ട്ര ചലച്ചിത്രോത്സവ പുരസ്കാരവും ലഭിച്ചു.
പൂമുള്ളി ആറാം തമ്പുരാനാണ് ആന ചികിത്സ പഠിപ്പിച്ചത്. സാഹിത്യത്തില്‍ കോവിലനും തന്ത്ര വിദ്യയില്‍ പരമഭട്ടാരക അനംഗാനന്ദ തീര്‍ത്ഥ പാദശ്രീ ഗുരുവുമാണ് ഗുരുക്കന്മാർ. തിരമാലകളെ ഉള്ളിലൊളിപ്പിച്ച മഹാസമുദ്രമാണ് മാടന്പിന്റെ വേർപാടിലൂടെ പിൻവാങ്ങുന്നത്.
എനിക്ക് വിശേഷണങ്ങള്‍ വേണ്ട... ഞാന്‍ മാടമ്പ് കുഞ്ഞുകുട്ടന്
മരണം മാടമ്പിനെ കവര്‍ന്നെടുത്ത് കടന്നുപോകുമ്പോള്‍ അദ്ദേഹത്തെ വിശേഷിപ്പിക്കാൻ വാക്കുകൾ പരതുകയാവും പലരും. എന്നാൽ വിശേഷണങ്ങളോട് മാടമ്പിന് ഒരുകാലത്തും ആഭിമുഖ്യമുണ്ടായിരുന്നില്ല. മാടമ്പിനെ വിശേഷിപ്പിക്കാന്‍ എന്താണ് ഉചിതം എന്ന് ചോദിച്ചപ്പോഴൊക്കെ അദ്ദേഹം പറഞ്ഞത് തനിക്ക് വിശേഷണങ്ങളൊന്നും വേണ്ടെന്നും മാടമ്പ് കുഞ്ഞുകുട്ടന് എന്നതു മാത്രം മതിയെന്നുമായിരുന്നു. വിശേഷണം നാമത്തിന്റെ ശത്രുവാണ് എന്ന ഹെമിംഗ് വേയുടെ വാക്കുകളും അദ്ദേഹം ഉദ്ധരിക്കാറുണ്ട്.
മാടമ്പ് പറഞ്ഞു: മടിയനു പറ്റിയ പണിയാണ് എഴുത്ത്
മടിയനു പറ്റിയ പണിയാണ് എഴുത്ത് എന്ന് വിശ്വസിച്ച സാഹിത്യകാരനായിരുന്നു മാടമ്പ് കുഞ്ഞുകുട്ടന്. അദ്ദേഹം തന്നെ അത് പരസ്യമായി പറഞ്ഞിട്ടുണ്ട്. താനൊരു മുഴുവന്‍ സമയ എഴുത്തുകാരനൊന്നുമല്ലെന്നും ഉപജീവനത്തിനു വേണ്ടിയാണ് എഴുതാറുള്ളതെന്നുമായിരുന്നു മാടമ്പിന്റെ എഴുത്തുപക്ഷം. മുഴുവന്‍ സമയമൊക്കെ ആര്ക്കെങ്കിലുമിരുന്ന് എഴുതാന്‍ പറ്റുമോ എന്ന് അദ്ദേഹം ചോദിക്കുമ്പോള്‍ മുഴുവന്‍ സമയ എഴുത്തുകാര്‍ എന്ന സങ്കല്‍പ്പം തന്നെ പൊളിച്ചടുക്കപ്പെടുകയായിരുന്നു.
പുതിയ തലമുറയിലെ എഴുത്തുകാരെ സസൂക്ഷ്മം ശ്രദ്ധിക്കുകയും അവരുടെ കൃതികള്‍ വായിക്കുകയും ചെയ്തിരുന്നു. വായിച്ചാലും കേട്ടാലും മനസിലാകുന്ന കഥകളെ നല്ല കഥകളെന്ന് മനസുതുറന്ന് പ്രശംസിക്കാനും വായിച്ചാല്‍ മനസിലാവാത്ത കഥകളെ എഴുതിയ ആളാരാണെങ്കിലും മുഖത്തു നോക്കി പൊട്ടയാണെന്ന് തുറന്നുപറയാനും മടിച്ചില്ല. എഴുത്തില്‍ കാലാകാലങ്ങളില്‍ എന്തെങ്കിലും പ്രവണതകളുണ്ടെന്ന് ഒരിക്കലും വിശ്വസിച്ചിരുന്നില്ല. പുതിയ എഴുത്തുകാരില്‍നിന്ന് നല്ല കഥകള്‍ വരുന്നുണ്ട്. അതോടൊപ്പം കോലം കെട്ടലുകളുമുണ്ടെന്ന് മാടമ്പ് തുറന്നുപറഞ്ഞിരുന്നു.
ഒരിക്കല്‍ അഭിമുഖത്തിനിടെ എഴുത്തുകാരന് സാമൂഹ്യ പ്രതിബദ്ധത വേണ്ടേ എന്നൊരു ചോദ്യം വന്നപ്പോള്‍ എഴുത്തുകാരനു മാത്രമായി അങ്ങിനെ ഒരു സാമൂഹ്യ പ്രതിബദ്ധതയുടെ ആവശ്യമില്ലെന്ന് തുറന്നടിച്ചു. സമൂഹത്തിലെ എല്ലാവര്ക്കും പ്രതിബദ്ധതയുണ്ടെന്നും അതുപോലെയേ എഴുത്തുകാരനുമുള്ളൂവെന്നുമാണ് മാടമ്പ് വിശ്വസിച്ചത്. സ്വന്തം കൃതികളിലൂടെ സാമൂഹ്യവിമര്‍ശനം നടത്താന്‍ താനൊരിക്കലും ഉദ്ദേശിച്ചിട്ടില്ലെന്നും വ്യക്തമാക്കിയിരുന്നു.
മാടമ്പിന്റെ രചനകള്‍ സമൂഹത്തെ അമ്പതുകൊല്ലം പിന്നോട്ട് വലിക്കുന്നുവെന്ന കമ്യൂണിസ്റ്റുകാരുടെ വാക്കുകള്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ഒരു മാടമ്പ് കുഞ്ഞുകുട്ടന് വിചാരിച്ചാല്‍ ഏത് സമൂഹ അങ്ങനെ പിന്നോട്ടു പോവുക എന്നായിരുന്നു പ്രതികരണം.
വിശ്വസാഹിത്യകൃതികളെല്ലാം മാടമ്പ് വായിച്ചിരുന്നു. ഷേക്സ്പിയര് ഉപയോഗിച്ചിരുന്ന ഭാഷയുടെ ശക്തി കൊണ്ടാണ് ഇന്നും അത് നമ്മെ ത്രില്ലടിപ്പിക്കുന്നതെന്നായിരുന്നു മാടമ്പിന്റെ വിലയിരുത്തൽ. ടോള്‍സ്റ്റോയിയും ദസ്തയേവ്സ്കിയുമായിരുന്നു മാടമ്പിന് ഇഷ്ടം. അതിലേറ്റവും പ്രിയം ടോള്‍സ്റ്റോയിയോടും...
കുഞ്ഞുകുട്ടനല്ല, മാടമ്പ് വലിയ കുട്ടന്
01:24 AM May 12, 2021 | Deepika.com