നെടുമ്പാശേരി: കേരള സർക്കാർ പൂന സിറം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നു നേരിട്ടു വാങ്ങിയ മൂന്നരലക്ഷം ഡോസ് കോവിഷീൽഡ് വാക്സിൻ നെടുമ്പാശേരിയിൽ എത്തി. ഇൻഡിഗോ വിമാനത്തിൽ ഇന്നലെ ഉച്ചയ്ക്ക് 12നാണ് വാക്സിൻ എത്തിച്ചത്. മഞ്ഞുമ്മലിലുള്ള കേരള മെഡിക്കൽ സർവീസ് കോർപറേഷന്റെ മരുന്ന് സംഭരണ-വിതരണ കേന്ദ്രത്തിലേക്ക് മാറ്റിയ വാക്സിൻ സംസ്ഥാനത്തെ മൂന്ന് മേഖലാ കേന്ദ്രങ്ങൾക്ക് വിതരണം ചെയ്യും.
സംസ്ഥാന സർക്കാർ വാങ്ങുന്ന വാക്സിന്റെ ആദ്യബാച്ചാണ് കൊണ്ടുവന്നിട്ടുള്ളത്. മുൻഗണനാക്രമം അനുസരിച്ച് 18 നും 44നും ഇടയിൽ പ്രായമുള്ളവർക്കാണ് ഈ വാക്സിൻ കുത്തിവയ്ക്കുക. ഈ വിഭാഗത്തിൽ ഗുരുതരാവസ്ഥയിലുള്ള രോഗികൾക്കാണ് ആദ്യപരിഗണന.
ബസ് കണ്ടക്ടർമാർ, കടകളിലെ ജീവനക്കാർ, മാധ്യമ പ്രവർത്തകർ, ഗ്യാസ് ഏജൻസി ജീവനക്കാർ എന്നിവർക്കും ആദ്യഘട്ടത്തിൽ വാക്സിൻ നൽകും. വിതരണം സംബന്ധിച്ച് കോവിഡ് അവലോകന യോഗത്തിൽ വ്യക്തമായ നിർദേശങ്ങൾ അംഗീകരിച്ചിട്ടുണ്ട്. സ്വകാര്യമേഖലയെയും വാക്സിൻ വിതരണത്തിൽ പങ്കാളികളാക്കും. അപ്പോളോ അഡ്ലക്സ് ആശുപത്രിക്ക് 5,000 ഡോസ് വാക്സിൻ അനുവദിച്ചിട്ടുണ്ട്. ഇന്നു മുതൽ ദിവസേന 150 പേർക്ക് ഇവിടെ കുത്തിവയ്പ് നൽകും. 1,250 രൂപയാണ് ഈടാക്കുന്നത്.
മൂന്നരലക്ഷം ഡോസ് വാക്സിൻ കൊച്ചിയിലെത്തി
01:06 AM May 11, 2021 | Deepika.com