തിരുവനന്തപുരം: നിയമസഭ 24നു ചേരാൻ ധാരണ. 15-ാം കേരള നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർ അന്നു സത്യപ്രതിജ്ഞ ചെയ്യും. 28നു ഗവർണറുടെ നയപ്രഖ്യാപനം നടത്താനും ആലോചനയുണ്ട്. സംസ്ഥാനത്തെ കോവിഡ് വ്യാപനത്തോതും ലോക്ഡൗണും കണക്കിലെടുത്താകും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.
28നുശേഷം നിയമസഭാ സമ്മേളനം തുടരേണ്ടതുണ്ടോയെന്ന കാര്യം കക്ഷി നേതാക്കളുടെ യോഗം തീരുമാനിക്കും. 20നു വൈകുന്നേരം സംസ്ഥാന മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തശേഷം രാത്രിയിൽ ചേരുന്ന ആദ്യ മന്ത്രിസഭായോഗത്തിലാകും എംഎൽഎമാരുടെ സത്യപ്രതിജ്ഞ അടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കുക. പ്രോ- ടെം സ്പീക്കറെയും മന്ത്രിസഭ തീരുമാനിക്കും. പ്രോ- ടെം സ്പീക്കർക്ക് ഗവർണറോ ഗവർണർ നിശ്ചയിക്കുന്ന പ്രതിനിധിയോ സത്യവാചകം ചൊല്ലിക്കൊടുക്കും. തുടർന്ന് പ്രോ-ടേം സ്പീക്കറാണ് നിയുക്ത എംഎൽഎമാർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്.
തുടർന്ന് 25ന് സ്പീക്കർതെരഞ്ഞെടുപ്പും ആലോചിക്കുന്നുണ്ട്. കോവിഡ് കാലയളവിൽ പ്രതിപക്ഷം മത്സരരംഗത്തുനിന്ന് ഒഴിവായാൽ സ്പീക്കർ തെരഞ്ഞെടുപ്പ് ഒഴിവാക്കും. വീണാ ജോർജിന്റെ പേരാണ് സ്പീക്കർ സ്ഥാനത്തേക്കു സജീവമായി ഉയർന്നുകേൾക്കുന്നത്. അങ്ങനെയെങ്കിൽ കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യ വനിതാ സ്പീക്കറായി വീണാ മാറും. മുൻ മന്ത്രിമാരായ ടി.പി. രാമകൃഷ്ണൻ, എ.സി. മൊയ്തീൻ, കടകംപള്ളി സുരേന്ദ്രൻ എന്നിവരും പരിഗണനാപട്ടികയിലുണ്ട്. ഇതു സംബന്ധിച്ച ചർച്ചകൾ നടന്നുവരികയാണ്.
ബജറ്റ് അടക്കമുള്ളവ നിയമസഭയിൽ അവതരിപ്പിക്കേണ്ടതുണ്ടെങ്കിലും ഭരണത്തുടർച്ചയായ സാഹചര്യത്തിൽ പേരിനു മാത്രമുള്ള ബജറ്റാകും അവതരിപ്പിക്കുക. മന്ത്രിമാർ ആരൊക്കെയെന്നുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.
നിയമസഭ 24നു ചേരും; നയപ്രഖ്യാപനം 28ന്, സ്പീക്കർ തെരഞ്ഞെടുപ്പ് 25ന്
01:06 AM May 11, 2021 | Deepika.com