കണ്ണൂർ: കോവിഡ് തീവ്രവ്യാപനത്തെത്തുടർന്ന് കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് 110 തടവുകാർക്ക് താത്കാലിക മോചനം. രണ്ടു ദിവസങ്ങളിലായി 110 തടവുകാരാണ് പരോളിലിറങ്ങിയത്. ഇന്ന് 50 തടവുകാർകൂടി പുറത്തിറങ്ങും.
ജയിലിലെ അന്തേവാസികൾക്കിടയിലും ഉദ്യോഗസ്ഥർക്കിടയിലും കോവിഡ് വർധിച്ചുവരുന്ന സാഹചര്യത്തിലാണു ജയിൽ തടവുകാരുടെ അംഗസംഖ്യ ക്രമീകരിക്കാൻ ജയിൽ വകുപ്പ് തീരുമാനിച്ചത്. ഇതുപ്രകാരമാണ് തടവുകാർക്ക് താത്കാലിക പരോൾ അനുവദിച്ചത്. കൂടാതെ, ജയിൽ ജീവനക്കാർക്കു നിർബന്ധിത അവധിയും നൽകിയിട്ടുണ്ട്. അതേസമയം, ജയിലിൽ കോവിഡ് വ്യാപനത്തിൽ ആശങ്ക വേണ്ടെന്ന് ജയിൽ ഡിജിപി ഋഷിരാജ് സിംഗ് പറഞ്ഞു.
കണ്ണൂർ ജയിലിലെ ആർടിപിസിആർ പരിശോധനയിൽ 178 അന്തേവാസികൾക്കും 12 ഉദ്യോഗസ്ഥർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ശിക്ഷാതടവുകാർക്ക് 90 ദിവസത്തെ പരോൾ അനുവദിക്കാൻ സുപ്രീംകോടതി നിയോഗിച്ച ജയിൽ ഉന്നതാധികാര സമിതിയാണ് പരോളിനുള്ള ഉത്തരവിറക്കിയത്. ക്രിമിനൽ പശ്ചാത്തലമില്ലാത്തവർക്കും സ്ഥിരം കുറ്റവാളികളല്ലാത്തവർക്കുമാണ് പരോളിന് അർഹത. പോക്സോ കേസിൽ ഉൾപ്പെട്ടവർക്ക് പരോൾ നൽകില്ല.
ഏഴു വർഷത്തിനു താഴെ ശിക്ഷിക്കപ്പെടാവുന്ന വകുപ്പുകൾ ചുമത്തപ്പെട്ടവർക്കും നിലവിൽ ഒരു തവണയെങ്കിലും പരോൾ അനുവദിച്ചിക്കപ്പെട്ടവർക്കും 60 വയസിനു മുകളിൽ പ്രായമുള്ളവർക്കുമാണു പരോൾ അനുവദിച്ചത്. 50 വയസിനു മുകളിലുള്ള സ്ത്രീകൾക്കും പരോൾ നൽകിയിട്ടുണ്ട്. രണ്ടു ദിവസങ്ങളിലായി താത്കാലിക മോചനം ലഭിച്ചവർ വീടുകളിലേക്കു മടങ്ങി.
പരോളിലിറങ്ങുന്നവർ കോവിഡ് പ്രോട്ടോകോൾ കൃത്യമായി പാലിക്കണമെന്നും സർക്കാർ നിർദേശിക്കുന്ന നിയന്ത്രണങ്ങൾ പാലിച്ച് വീടുകളിൽതന്നെ കഴിയണമെന്നും ജയിൽ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.
കോവിഡ് വ്യാപനം: സെൻട്രൽ ജയിലിലെ തടവുകാർക്ക് താത്കാലിക മോചനം
12:40 AM May 11, 2021 | Deepika.com