തിരുവനന്തപുരം: ലോക്ഡൗണിൽ അത്യാവശ്യ യാത്രകൾക്കായി പോലീസ് നൽകുന്ന ഓണ്‍ലൈൻ ഇ-പാസിനായി ഇന്നലെ രാത്രി വരെ അപേക്ഷിച്ചത് 3.1 ലക്ഷം പേർ. പാസ് സംവിധാനം ഏർപ്പെടുത്തി രണ്ടു ദിവസം മാത്രം പിന്നിട്ടപ്പോഴാണ് ഇത്രയേറെ അപേക്ഷകളെത്തിയത്.
എന്നാൽ ഇതിൽ പല അപേക്ഷകളിലും പറഞ്ഞിരിക്കുന്ന യാത്രാ ആവശ്യത്തിനുള്ള കാരണങ്ങൾ തൃപ്തികരമല്ലെന്നാണ് പോലീസ് നിലപാട്. ഇതിന്റെ അടിസ്ഥാനത്തിൽ വിശദമായ പരിശോധനയ്ക്കു ശേഷം ഇന്നലെ രാത്രി വരെ 32,461 പേർക്ക് മാത്രമാണു യാത്രാനുമതി നൽകിയത്. കിട്ടിയ 3,10,535 അപേക്ഷകളിൽ 2,21,376 അപേക്ഷകർക്ക് അനുമതി നിഷേധിച്ചു. 56,518 അപേക്ഷകൾ പരിഗണനയിലാണെന്നും പോലീസ് അറിയിച്ചു.
കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം മുതലാണ് ഇ-പാസിനായി അപേക്ഷിക്കാനുള്ള സംവിധാനം പോലീസ് ഒരുക്കിയത്. എന്നാൽ ആദ്യമണിക്കൂറിൽതന്നെ അപേക്ഷകരുടെ ബാഹുല്യത്തത്തുടർന്ന് വെബ്സൈറ്റ് തകരാറിലായിരുന്നു. തുടർന്ന് ഞായറാഴ്ച രാവിലെയാണ് തകരാർ പരിഹരിച്ച് സംവിധാനം വീണ്ടും പ്രവർത്തനമാരംഭിച്ചത്.
അതേസമയം, വളരെ അത്യാവശ്യമുളള യാത്രകൾക്കു മാത്രമേ ഇ-പാസ് അനുവദിക്കുകയുളളൂ എന്നും പാസ് സംവിധാനം ദുരുപയോഗം ചെയ്യുന്നവർക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും സംസ്ഥാന പോലീസ് മേധാവി വ്യക്തമാക്കി.
പോലീസ് പാസിനായി അപേക്ഷിച്ചത് 3.1 ലക്ഷം പേർ; അനുവദിച്ചത് 32,461
12:40 AM May 11, 2021 | Deepika.com