തൃശൂര്‍: കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി, തൃശൂരിലെ മസ്ജിദിൽ കോവിഡ് ബാധിച്ചു മരിച്ചയാളുടെ സംസ്കാരത്തിനു മുന്നോടിയായുള്ള ചടങ്ങ് നടത്താന്‍ ശ്രമം. ശക്തന് സ്റ്റാന്‍ഡിനു സമീപമുള്ള മസ്ജിദിലാണു സംഭവം. വരവൂര്‍ സ്വദേശിനിയുടെ മൃതദേഹമാണ് മസ്ജിദില്‍ കൊണ്ടുവന്ന് കുളിപ്പിച്ചത്. ഞായറാഴ്ചയാണു രോഗി മരിച്ചത്. ഇന്നലെയാണ് ബന്ധുക്കള്‍ മൃതദേഹം മസ്ജിദില്‍ കൊണ്ടുവന്ന് ചടങ്ങുകള്‍ നടത്തിയത്.
ആരോഗ്യവകുപ്പ് അധികൃതർ സ്ഥലത്തെത്തി ആംബുലന്‍സ് കസ്റ്റഡിയിലെടുത്തു. മരിച്ചയാളുടെ ബന്ധുക്കള്‍ക്കും മസ്ജിദ് ഭാരവാഹികള്‍ക്കുമെതിരേ കേസെടുക്കുകയും ചെയ്തു.
ഏവരും കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ അണിനിരക്കുമ്പോള്‍ ഇത്തരം സഭവങ്ങളുണ്ടായത് നിരാശാജനകമാണെന്ന് തൃശൂര്‍ ജില്ലാ കളക്ടര്‍ എസ്. ഷാനവാസ് പ്രതികരിച്ചു.
തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് സ്ത്രീ മരിച്ചത്. തുടര്‍ന്ന് ഇന്നലെ രാവിലെ മൃതദേഹം സുരക്ഷാ ക്രമീകരണങ്ങളോടെ പൊതിഞ്ഞ് സംസ്കാരത്തിനായി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ആശുപത്രിയില്‍നിന്ന് വരവൂരിലേക്ക് കൊണ്ടുപോകാതെ ബന്ധുക്കള്‍ നേരേ നഗരത്തിലെ മസ്ജിദിലേക്കാണു വന്നത്. മൃതദേഹം പള്ളിയിലിറക്കി മതപരമായ ചടങ്ങുകള്‍ നടത്താന്‍ ബന്ധുക്കള്‍ മൃതദേഹം പൊതിഞ്ഞതെല്ലാം അഴിച്ചു. വിവരമറിഞ്ഞ് ആരോഗ്യപ്രവര്‍ത്തകരാണ് ആദ്യം മസ്ജിദിലെത്തിയത്. തുടര്‍ന്ന് പോലീസും ജില്ലാ കളക്ടറും നേരിട്ട് മസ്ജിദിലെത്തി. ആരോഗ്യപ്രവര്‍ത്തകരുടെ മേല്‍നോട്ടത്തില്‍ മാത്രമേ സംസ്കാരം നടത്താവൂ എന്ന് കളക്ടര്‍ കര്‍ശന നിര്‍ദേശം നല്കി. മൃതദേഹം പിന്നീട് മുള്ളൂര്‍ക്കര കാഞ്ഞിരശേരി മസ്ജിദ് ഖബര്‍സ്ഥാനില്‍ സംസ്കരിച്ചു.
ഏതു മതവിഭാഗത്തില്‍പ്പെട്ടവരായാലും സംസ്കാര ചടങ്ങുകള്‍ കോവിഡ് മാനദണ്ഡമനുസരിച്ചേ നടത്താന്‍ പാടുള്ളുവെന്നും അല്ലാത്ത പക്ഷം കേസെടുക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി.
കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സംസ്കാര ചടങ്ങിനു ശ്രമം
12:40 AM May 11, 2021 | Deepika.com