തിരുവനന്തപുരം: സ്വർണ, ഡോളർ കടത്തു കേസുകൾ അന്വേഷിക്കുന്ന കേന്ദ്ര ഏജൻസികൾ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിൽ സർക്കാർ പ്രഖ്യാപിച്ച ജുഡീഷൽ അന്വേഷണത്തിന്റെ പരിഗണനാവിഷയങ്ങൾ തീരുമാനിച്ചു കൊണ്ടുള്ള ഉത്തരവ് രണ്ടര മാസത്തിനു ശേഷം ഇറങ്ങി.
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സ്പീക്കർക്കും എതിരേയുള്ള അന്വേഷണത്തിലെ ഗൂഢാലോചനയാണ് റിട്ട. ജസ്റ്റീസും പോലീസ് കംപ്ലയിന്റ്സ് അഥോറിറ്റി ചെയർമാനുമായ വി.കെ. മോഹനന്റെ നേതൃത്വത്തിൽ അന്വേഷിക്കുന്നത്. മുഖ്യമന്ത്രിയെ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ കൃത്രിമമായി പ്രതിചേർക്കാനുള്ള ശ്രമമുണ്ടായി എന്ന സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ മൊഴിയും വനിതാ ജയിലിൽ വിചാരണത്തടവുകാരിയായി താമസിപ്പിച്ചിട്ടുള്ള സ്വപ്നയുടെ ശബ്ദശകലം ഒരു ഓണ്ലൈൻ മാധ്യമത്തിൽ വന്നതും അന്വേഷണ വിഷയങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മന്ത്രിസഭാംഗങ്ങളെയും സ്പീക്കറെയും പ്രതിചേർക്കാൻ ശ്രമമുണ്ടായെന്നു വ്യക്തമാക്കി തിരുവനന്തപുരം സെൻട്രൽ ജയിലിലെ തടവുകാരനും സ്വർണക്കടത്തു കേസിലെ പ്രതിയുമായ സന്ദീപ് നായർ എറണാകുളം സെഷൻസ് ജഡ്ജിക്ക് ജയിൽ സൂപ്രണ്ട് മുഖേന അയച്ച കത്ത് മാധ്യമങ്ങളിൽ പ്രചരിച്ചതും കത്തിലേക്കു നയിച്ച വസ്തുതകളും പരിശോധിക്കും. ശബ്ദശകലെത്തിലേയും കത്തിലെയും ഉള്ളടക്കവുമായി ബന്ധപ്പെട്ടതും അതിലേക്കു നയിച്ച സാഹചര്യങ്ങളും പരിശോധിക്കും.
സംസ്ഥാന രാഷ്ട്രീയ നേതാക്കളെ ഏതെങ്കിലും ഗുരുതര കുറ്റകൃത്യങ്ങളിൽ തെറ്റായി പ്രതിചേർക്കാൻ ഗൂഢാലോചന നടത്തിയിട്ടുണ്ടെന്നും അന്വേഷിക്കും. കമ്മീഷന്റെ അന്വേഷണത്തിൽ അത്തരം എന്തെങ്കിലും ഗൂഢാലോചന നടത്തിയതായി കണ്ടെത്തിയാൽ ഗൂഢാലോചന നടത്തിയവരെ കണ്ടെത്താമെന്നും പരിഗണനാ വിഷയങ്ങളിൽ പറയുന്നു.
കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരേ ജുഡീഷൽ അന്വേഷണത്തിനു വിജ്ഞാപനം
12:40 AM May 11, 2021 | Deepika.com