തിരുവനന്തപുരം : ജനാധിപത്യ കേരള കോണ്‍ഗ്രസിനും കേരള കോണ്‍ഗ്രസ്-ബിക്കും മന്ത്രിസ്ഥാനം നൽകാൻ ഇടതുമുന്നണിയിൽ ധാരണയായി. സിപിഎം-സിപിഐ നേതാക്കൾ തമ്മിലുള്ള ചർച്ചയിൽ രണ്ടു പാർട്ടികൾക്കും മന്ത്രിസ്ഥാനം നൽകണമെന്ന കാര്യത്തിൽ ഏതാണ്ടു തീരുമാനമായതാണു വിവരം. ഇക്കാര്യം ഇരുപാർട്ടികളുടെയും നേതാക്കളെ സിപിഎം അറിയിച്ചു. എന്നാൽ, തീരുമാനം പുറത്തുപോകരുതെന്നും നിർദേശം നൽകിയിട്ടുണ്ട്. കേരള കോണ്‍ഗ്രസ്-എമ്മുമായി ഇന്നലെ ചർച്ച നടന്നെങ്കിലും മന്ത്രിമാർ എത്രപേർ എന്ന കാര്യത്തിൽ തീരുമാനമുണ്ടായില്ല.
രണ്ടു മന്ത്രിമാർ വേണമെന്ന ആവശ്യമാണു കേരള കോണ്‍ഗ്രസ്-എം ചർച്ചയിൽ മുന്നോട്ടുവച്ചിട്ടുള്ളത്. ഇക്കാര്യത്തിൽ രണ്ടു ദിവസത്തിനുള്ളിൽ തീരുമാനം അറിയിക്കാമെന്നു സിപിഎം നേതാക്കൾ കേരള കോണ്‍ഗ്രസ്-എമ്മിനെ അറിയിച്ചിട്ടുണ്ട്. ജനതാദൾ-എസിനോടും ലോക് താന്ത്രിക് ജനതാദളിനോടും ലയിച്ച് ഒരു പാർട്ടിയായി പ്രവർത്തിക്കാൻ സിപിഎം ആവശ്യപ്പെട്ടു.
എന്നാൽ രണ്ടു പാർട്ടികളും സിപിഎമ്മിന്റെ നിർദേശത്തോടു യോജിച്ചിട്ടില്ല. മന്ത്രിസ്ഥാനം വേണമെന്ന ആവശ്യത്തിൽ ജെഡിഎസും എൽജെഡിയും ഉറച്ചുനിൽക്കുകയാണ്.
ഒരു പാർട്ടിയാകാതെ മന്ത്രിസ്ഥാനം നൽകേണ്ടതില്ലെന്ന തീരുമാനത്തിലാണു സിപിഎം. ഇരുപാർട്ടികളുടെയും നേതാക്കളോടു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഇതേ നിലപാടു തന്നെ ആവർത്തിച്ചതായാണു വിവരം. എൻസിപിക്കു മന്ത്രിസ്ഥാനം ലഭിക്കും. ഇക്കാര്യം എൻസിപി നേതാക്കളെ സിപിഎം അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ സർക്കാരിൽ മന്ത്രി സ്ഥാനമുണ്ടായിരുന്ന കോണ്‍ഗ്രസ്-എസിന് ഇക്കുറി മന്ത്രിസ്ഥാനം നൽകില്ല. മന്ത്രി സ്ഥാനം രാമചന്ദ്രൻ കടന്നപ്പള്ളി ആവശ്യപ്പെട്ടെങ്കിലും ഇത്തവണ പരിഗണിക്കാൻ കഴിയില്ലെന്നു സിപിഎം നേതാക്കൾ അദ്ദേഹത്തോടു വ്യക്തമാക്കിയിട്ടുണ്ട്. ഐഎൻഎൽ, ആർഎസ്പി-ലെനിനിസ്റ്റ് എന്നീ പാർട്ടികൾക്കും മന്ത്രിസ്ഥാനം ലഭിക്കില്ല. 17-ന് ഇടതുമുന്നണി യോഗം ചേരുന്പോൾ മന്ത്രിസ്ഥാനം തീരുമാനിക്കപ്പെട്ട പാർട്ടികൾ മന്ത്രിമാർ ആരെന്ന വിവരം അറിയിക്കണമെന്നാണു നിർദേശം.
ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെയും കേരള കോണ്‍ഗ്രസ്-ബിയുടെയും ഏക എംഎൽഎമാരായ ആന്റണി രാജുവും കെ.ബി.ഗണേഷ് കുമാറും മന്ത്രിമാരാകും.
കേരള കോൺ-എം രണ്ട് മന്ത്രിസ്ഥാനം ചോദിച്ചു
12:40 AM May 11, 2021 | Deepika.com