തിരുവനന്തപുരം: സംസ്ഥാനത്ത് ഏർപ്പെടുത്തിയ എമർജൻസി ലോക് ഡൗണിനുള്ളത് ജീവന്റെ വിലയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് എമർജൻസി ലോക് ഡൗണാണ്. മരണങ്ങൾ കുറയ്ക്കുകയാണ് ഈ ലോക് ഡൗണിന്റെ ലക്ഷ്യം. എല്ലാവരും അതീവശ്രദ്ധ പുലർത്തണം. അല്ലെങ്കിൽ ആരോഗ്യസംവിധാനങ്ങൾക്കു കൈകാര്യം ചെയ്യാനാവാത്ത അവസ്ഥ കേരളത്തിലുണ്ടായേക്കാമെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു.
ഒന്നാമത്തെ ലോക്ഡൗണും ഇപ്പോൾ നടപ്പിലാക്കുന്ന ലോക്ഡൗണും തമ്മിൽ വ്യത്യാസങ്ങളുണ്ട്. ആദ്യത്തെ ലോക്ക്ഡൗണ്‍ പ്രിവന്റീവ് ലോക്ക്ഡൗണ്‍ ആയിരുന്നു. ആ ഘട്ടത്തിൽ രോഗം പ്രധാനമായും പുറത്തു നിന്നും വരുന്ന അവസ്ഥയായിരുന്നു. സമൂഹവ്യാപനം ഒഴിവാക്കാനായിരുന്നു ആ ഘട്ടത്തിൽ ലോക്ഡൗണ്‍ വഴി ശ്രമിച്ചത്.
സ്വന്തം സുരക്ഷയ്ക്കും പ്രിയപ്പെട്ടവരുടെ നന്മയ്ക്കും ഇപ്പോഴത്തെ ലോക്ഡൗണ്‍ ഏറ്റവും ഫലപ്രദമായി നടപ്പാക്കുമെന്ന് തീരുമാനിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കോവിഡ് വ്യാപനത്തിന്റെ ഗൗരവം മനസിലാക്കിയ പൊതുജനങ്ങൾ വളരെ ക്രിയാത്മകമായാണ് പ്രതികരിക്കുന്നത്. മരണാനന്തര ചടങ്ങുകൾ അടക്കമുള്ള അത്യാവശ്യ കാര്യങ്ങൾക്ക് യാത്ര ചെയ്യാൻ വേഗത്തിൽ അനുമതി നൽകുന്നതിന് സംവിധാനമൊരുക്കും. അവശ്യസാധനങ്ങൾ വാങ്ങുന്നതിനു പുറത്തിറങ്ങുന്നതിന് അനുവാദമുണ്ടെ ങ്കിലും ഇതു ദുരുപയോഗം ചെയ്യുന്നവർക്കെതിരേ പോലീസ് കർശന നടപടി സ്വീകരിക്കും.
അത്യാവശ്യഘട്ടങ്ങളിൽ യാത്ര ചെയ്യുന്നതിനായി ഓണ്‍ലൈൻ പാസ് നൽകുന്ന പോലീസ് സംവിധാനം ശനിയാഴ്ച നിലവിൽ വന്നു. പ്രവർത്തനക്ഷമമായി 12 മണിക്കൂറിനകം ഒരു ലക്ഷം അപേക്ഷകളാണ് ലഭിച്ചത്. ഇത്രയും അപേക്ഷകർക്ക് പാസ് നൽകുന്നത് ലോക്ഡൗണിന്റെ ലക്ഷ്യത്തെത്തന്നെ പരാജയപ്പെടുത്തുന്നതാണ്. അതിനാൽ യാത്രയുടെ ഉദ്ദേശ്യം ശരിയായി വിലയിരുത്തി ആവശ്യത്തിന്റെ ഗൗരവസ്ഥിതി ബോധ്യപ്പെട്ട് മാത്രമേ പാസ് നൽകാവൂ എന്ന് നിർദ്ദേശിച്ചിട്ടുണ്ട്.
അവശ്യസർവീസ് വിഭാഗത്തിൽ പെടുത്തിയിട്ടുളളവർക്ക് അതത് സ്ഥാപനത്തിന്റെ തിരിച്ചറിയൽ കാർഡ് ഉണ്ടെങ്കിൽ പാസ് വേണ്ട . ദിവസേന യാത്രചെയ്യേണ്ടിവരുന്ന വീട്ടുജോലിക്കാർ, ഹോംനഴ്സുമാർ, തൊഴിലാളികൾ എന്നിങ്ങനെയുളളവർക്ക് സാധാരണഗതിയിൽ തിരിച്ചറിയൽ കാർഡ് ഉണ്ടാകണമെന്നില്ല. ഈ വിഭാഗത്തിൽപെട്ടവർ അപേക്ഷിച്ചാൽ മുൻഗണനാ അടിസ്ഥാനത്തിൽ പാസ് നൽകാൻ പോലീസിന് നിർദേശം നൽകി. തൊട്ടടുത്ത കടയിൽ നിന്ന് മരുന്ന്, ഭക്ഷണം, പാൽ, പച്ചക്കറികൾ എന്നിവ വാങ്ങാൻ പോകുന്പോൾ സത്യവാങ്മൂലം കരുതിയാൽ മതി.
ലോക്ഡൗണ്‍ നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ മുൻപന്തിയിൽ നിൽക്കുന്ന പോലീസ് സേനാംഗങ്ങളിൽ പലരും രോഗബാധിതരാകുന്നുണ്ട്. നിലവിൽ 1259 പോലീസ് ഉദ്യോഗസ്ഥരാണ് രോഗബാധിതരായിട്ടുളളത്. ഇതിൽ പരമാവധിപേരും വീടുകളിൽ തന്നെയാണ് കഴിയുന്നത്. അവർക്ക് മെഡിക്കൽ സഹായം എത്തിക്കാൻ ആരോഗ്യവകുപ്പ് അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
തിരുവനന്തപുരം, കൊച്ചി നഗരങ്ങളിൽ പോലീസുകാർക്ക് പ്രത്യേക സിഎഫ്എൽടിസി സൗകര്യം ഒരുക്കി. മറ്റ് ജില്ലകളിൽ ആവശ്യമുണ്ടെ ങ്കിൽ സിഎഫ്എൽടിസി സൗകര്യം ഒരുക്കാൻ ജില്ലാതല ദുരന്ത നിവാരണ അഥോറിറ്റിക്ക് നിർദേശം നൽകി.
രണ്ടാമത്തെ തരംഗം കൂടുതൽ തീവ്രമായതിനാൽ, കൂടുതൽ ശക്തമായി മുൻകരുതൽ മാനദണ്ഡങ്ങൾ നടപ്പിലാക്കുകയാണ്.
ഡബിൾ മാസ്കിംഗ്, അല്ലെങ്കിൽ എൻ-95 മാസ്കുകൾ എല്ലാവരും ശീലമാക്കുക, അകലം പാലിക്കുക, കൈകൾ ശുചിയാക്കുക എന്നീ കാര്യങ്ങൾ പാലിക്കാനും, അടഞ്ഞ സ്ഥലങ്ങൾ, ആൾക്കൂട്ടം, അടുത്തിടപെടലുകൾ എന്നിവ ഒഴിവാക്കാനും പ്രത്യേക ജാഗ്രത തന്നെ പുലർത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇത് എമർജൻസി ലോക്ഡൗണ്‍; ഇതിനുള്ളത് ജീവന്റെ വിലയെന്ന് മുഖ്യമന്ത്രി
12:40 AM May 11, 2021 | Deepika.com