കൊച്ചി: ഒരു ഡോളോ ഗുളികയ്ക്ക് 25-30 രൂപ. ഒരു ദിവസം കഞ്ഞിക്ക് 1,350 രൂപ. ഇങ്ങനെ പോയാൽ സാധാരണക്കാരായ രോഗികൾ എന്തു ചെയ്യും?. വില നേരത്തെയറിഞ്ഞിരുന്നെങ്കിൽ സ്വർണം പോലെ കഞ്ഞി സൂക്ഷിക്കുമായിരുന്നുവെന്നും കോടതി പറഞ്ഞു. സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ നിരക്ക് കുറയ്ക്കുന്നുതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ വിമർശനം.
സ്വകാര്യ ആശുപത്രിയിൽനിന്ന് നൽകിയ ബില്ല് ഉയർത്തിക്കാട്ടിയാണ് ഹൈക്കോടതി സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ ചെലവ് സംബന്ധിച്ച് വിമർശനം ഉന്നയിച്ചത്. ആലുവയിലെ അൻവർ ആശുപത്രി അമിത നിരക്ക് ഈടാക്കിയെന്ന പരാതി ശ്രദ്ധയിൽപെട്ട ഡിവിഷൻ ബെഞ്ച് കഴിഞ്ഞ ദിവസം ഡിഎംഒയോടു റിപ്പോർട്ട് തേടിയിരുന്നുവെന്നും ഈ റിപ്പോർട്ടിലെ കാര്യങ്ങൾ ഈ ഘട്ടത്തിൽ കൂടുതൽ വെളിപ്പെടുത്തുന്നില്ലെന്നും ഡിവിഷൻ ബെഞ്ച് വാക്കാൽ പറഞ്ഞു. സ്വകാര്യ ആശുപത്രികൾക്ക് എഫ്എൽടിസികൾ തുടങ്ങാൻ അനുമതിയില്ലെന്ന് സർക്കാർ വിശദീകരിച്ചെങ്കിലും കൊച്ചി നഗരത്തിലെ പ്രമുഖമായ ഒരു ആശുപത്രി എഫ്എൽടിസിയിൽ ഈടാക്കിയ തുകയെക്കുറിച്ച് ബിൽ സഹിതം പരാതി ലഭിച്ചെന്ന് ഹൈക്കോടതി വാക്കാൽ ചൂണ്ടിക്കാട്ടി.
നിരക്കുകൾ നിയന്ത്രിക്കുന്നതിനോട് യോജിപ്പാണെങ്കിലും സ്വകാര്യ ആശുപത്രികൾക്ക് പ്രവർത്തിക്കാനാവാത്ത സാഹചര്യമുണ്ടാകരുതെന്ന് പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ വാദിച്ചു. സർക്കാരുമായി ചേർന്നു നിൽക്കാൻ സ്വകാര്യ ആശുപത്രികൾ മുന്നോട്ടു വരികയാണ് വേണ്ടതെന്നും ഡിവിഷൻ ബെഞ്ച് വാക്കാൽ പറഞ്ഞു.
നിരക്ക് കുറയ്ക്കാൻ പറയുന്പോഴും വെള്ളം, വൈദ്യുതി, ഓക്സിജൻ തുടങ്ങിയവയുടെ നിരക്കിൽ സർക്കാർ കുറവു വരുത്തുന്നില്ലെന്ന പരാതിയാണ് സ്വകാര്യ ആശുപത്രികൾ ഉന്നയിച്ചത്.
സ്വകാര്യ ആശുപത്രികൾക്ക് സർക്കാരിനെ സമീപിക്കാമെന്നും ആവശ്യങ്ങൾ സർക്കാർ പരിഗണിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.
സ്വകാര്യ ആശുപത്രികളുമായി സമവായത്തിലെത്തിയാണോ നിരക്കു നിശ്ചയിച്ചതെന്ന് ഐഎംഎയുടെ അഭിഭാഷകൻ സംശയം പ്രകടിപ്പിച്ചെങ്കിലും ഐഎംഎ സ്വകാര്യ ആശുപത്രികളുടെ വക്താവാകരുതെന്നായിരുന്നു ഹൈക്കോടതിയുടെ മറുപടി.
കഞ്ഞിക്ക് 1350 രൂപ; ഇങ്ങനെ പോയാൽ സാധാരണക്കാരായ രോഗികൾ എന്തു ചെയ്യുമെന്ന് ഹൈക്കോടതി
12:40 AM May 11, 2021 | Deepika.com