തിരുവനന്തപുരം: പുതിയ മന്ത്രിസഭയിലെ ജനതാദൾ-എസിന്റെ മന്ത്രിയെ ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ തീരുമാനിക്കും. ഇന്നലെ രാത്രി ഓൺലൈനായി ചേർന്ന പാർട്ടി സംസ്ഥാന യോഗത്തിലാണ് തീരുമാനം. ജയിച്ച രണ്ട് അംഗങ്ങളും ചർച്ച ചെയ്ത് ധാരണയിലെത്താനാണു നിർദേശം. ധാരണയിലെത്തിയില്ലെങ്കിൽ അന്തിമ തീരുമാനം പാർട്ടി ദേശീയ അധ്യക്ഷനു വിടും.
സംസ്ഥാന പ്രസിഡന്റ് മാത്യു ടി.തോമസും മന്ത്രി കെ. കൃഷ്ണൻ കുട്ടിയുമാണ് ജയിച്ചത്.
രണ്ടര വർഷം വീതം ഇരുവരും മന്ത്രിസ്ഥാനം പങ്കിടണമെന്ന നിർദേശം പാർട്ടിക്കുള്ളിലുണ്ടായെങ്കിലും കൃത്യമായ തീരുമാനം യോഗത്തിൽ ഉണ്ടായില്ല. വീതംവയ്പ് ഒഴിവാക്കി അഞ്ച് വർഷവും ഒരു മന്ത്രി മതിയെന്ന വാദവും ഒരു വിഭാഗം മുന്നോട്ടു വച്ചു.
പാർട്ടിയുടെ സിറ്റിംഗ് സീറ്റായിരുന്ന വടകര ലോക് താന്ത്രിക് ജനതാദളിനു വിട്ടുനൽകിയതു നഷ്ടമായെന്നും പാർട്ടി സ്ഥാനാർഥിയായിരുന്നെങ്കിൽ വിജയിക്കുമായിരുന്നുവെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.
ജനതാദൾ മന്ത്രിയെ ദേശീയ നേതൃത്വം തീരുമാനിക്കും
02:09 AM May 10, 2021 | Deepika.com