തിരുവനന്തപുരം: സംസ്ഥാനത്തു കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജയിലുകളിലെ 1850 തടവുകാർക്കു മോചനമാകും. 1500 തടവുകാർക്കു പരോളും 350 വിചാരണ- റിമാൻഡ് തടവുകാരെ ജാമ്യത്തിൽ വിടാനും ഉന്നതാധികാര സമിതി ശിപാർശ നൽകി. കഴിഞ്ഞ ദിവസം പരോളിൽ ഇറങ്ങിയ 568 പേർ ഉൾപ്പെടെയാണിത്.
ശിപാർശയുടെ അടിസ്ഥാനത്തിൽ ശിക്ഷാ തടവുകാർക്ക് 90 ദിവസത്തെ പരോൾ അനുവദി ച്ചു. ക്രിമിനൽ പശ്ചാത്തലമില്ലാത്തവരും സ്ഥിരം കുറ്റവാളികൾ അല്ലാത്തവരും ഒരു കേസിൽ മാത്രം ഉൾപ്പെട്ടവരും ഏഴു വർഷത്തിൽ താഴെ മാത്രം ശിക്ഷിക്കപ്പെടാവുന്ന വകുപ്പുകൾ ചുമത്തിയതുമായ റിമാൻഡ്- വിചാരണത്തടവുകാരെ ജാമ്യത്തിൽ വിട്ടയയ്ക്കാൻ ജയിൽ മേധാവി ഋഷിരാജ്സിംഗ് ജയിൽ സൂപ്രണ്ടുമാർക്കു നിർദേശം നൽകി. കൂടാതെ 2020ൽ അവധി അനുവദിച്ചവർക്കും 60 വയസിനു മുകളിലുള്ള പുരുഷന്മാർക്കും 50 വയസിനു മുകളിലുള്ള സ്ത്രീകൾക്കും പരോൾ അനുവദിച്ചു.
സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി ജഡ്ജി സി.ടി. രവികുമാർ, ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, ജയിൽ ഡിജിപി ഋഷിരാജ്സിംഗ് എന്നിവരടങ്ങിയ ഉന്നതാധികാര സമിതിയാണ് 1850 തടവുകാർക്കു പരോളും ജാമ്യവും നൽകാൻ തീരുമാനിച്ചത്.
പരോളിൽ വിടുന്ന തടവുകാർ കോവിഡ് പ്രോട്ടോകോൾ പാലിച്ച് വീടുകളിൽ കഴിയണം. സർക്കാരും ആരോഗ്യവകുപ്പും പോലീസും നിർദേശിക്കുന്ന നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കണമെന്നും ജയിൽ മേധാവി ആവശ്യപ്പെട്ടു.
കോവിഡ് വ്യാപനം: 1850 തടവുകാർക്ക് മോചനം
01:37 AM May 10, 2021 | Deepika.com