കൊച്ചി: 2019ലെ തീരനിയന്ത്രണ വിജ്ഞാപനത്തോടനുബന്ധിച്ച് തയാറാക്കിയിരിക്കുന്ന കരട് മാപ്പിലെ വിവരങ്ങളിൽ അഭിപ്രായം അറിയിക്കാനുള്ള സമയപരിധി കോവിഡ് പശ്ചാത്തലത്തിൽ നീട്ടണമെന്നാ വശ്യപ്പെട്ട് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെഎൽസിഎ) മുഖ്യമന്ത്രിക്ക് കത്ത് നൽകി.
അഭിപ്രായം അറിയിക്കാൻ തീരമേഖലാ പരിപാലന അഥോറിറ്റി തദ്ദേശ ഭരണസ്ഥാപനങ്ങൾക്ക് രണ്ടാഴ്ചയാണ് സമയം നൽകിയിരിക്കുന്നത്.
കോവിഡ് നിയന്ത്രണങ്ങളും ലോക്ഡൗണും നിലനിൽക്കുന്നതിനാൽ മത്സ്യത്തൊഴിലാളികളിൽനിന്ന് അഭിപ്രായം സ്വരൂപിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് പ്രായോഗിക തടസം നേരിടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സമയം നീട്ടണമെന്ന ആവശ്യവുമായി കത്ത് നൽകിയിരിക്കുന്നത്. കായൽ ദ്വീപുകളെ സംബന്ധിച്ചുള്ള വിവരങ്ങൾകൂടി ഉൾക്കൊള്ളുന്ന മാപ്പ് ആയതിനാൽ പരിശോധനയ്ക്കായി കൂടുതൽ സമയം നൽകണമെന്ന ആവശ്യവും കത്തിലുണ്ട്.
പുതിയ കരട് മാപ്പിൽ പൊക്കാളി പാടങ്ങൾ സിഎസ്ആറിന്റെ പ്രത്യേക വിഭാഗത്തിലാണ് ഉൾപ്പെടുത്തിരിക്കുന്നത്. ഇത് തദ്ദേശവാസികളുടെ ഭവനനിർമാണ നിയന്ത്രണം കൂടുതൽ ഗുരുതരമാക്കും. കൂടാതെ, ടൂറിസത്തിന് അമിതമായ അവസരങ്ങൾ നൽകി തീരം വാണിജ്യവത്കരിക്കപ്പെടാനും സാധ്യതയുണ്ട്. ഇത്തരം വിഷയങ്ങളിൽ വിശദമായ അഭിപ്രായരൂപീകരണം ആവശ്യമുണ്ടെന്ന് പ്രസിഡന്റ് ആന്റണി നൊറോണ, ജനറൽ സെക്രട്ടറി ഷെറി ജെ. തോമസ് എന്നിവർ കത്തിൽ സൂചിപ്പിക്കുന്നു.
തീരമേഖലാ മാനേജ്മെന്റ് പ്ലാൻ: അഭിപ്രായം നൽകാൻ സാവകാശം വേണമെന്ന് കെഎൽസിഎ
01:37 AM May 10, 2021 | Deepika.com