കൊച്ചി: ഗുരുവായൂർ-പുനലൂർ എക്സ്പ്രസിൽ യുവതിയെ ആക്രമിച്ച് ആഭരണങ്ങൾ കവർന്ന കേസിൽ പിടിയിലായ പ്രതി ബാബുക്കുട്ടനു തെളിവെടുപ്പിനിടെ അപസ്മാരം വന്നതിനെത്തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച പ്രതിയെ തിരുവനന്തപുരത്തെത്തിച്ച് സംഭവം നടന്ന ട്രെയിനിന്റെ ബോഗിയിൽ തെളിവെടുപ്പു നടത്തിയിരുന്നു. ഇതിനു ശേഷം, ഒളിച്ചുതാമസിച്ചതായി മൊഴി നൽകിയ വർക്കല ഭാഗത്ത് തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് അപസ്മാരം ഉണ്ടായത്.
പ്രതി ആദ്യം പിടിയിലായ ദിവസവും അപസ്മാരം വന്നതിനെ തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രണ്ടുദിവസത്തെ ചികിത്സയ്ക്കു ശേഷം ആശുപത്രി വിട്ടതോടെ യാണ് ശനിയാഴ്ച മുതൽ തെളിവെടുപ്പ് ആരംഭിച്ചത്. വീണ്ടും അപസ്മാരമുണ്ടായതിനാൽ വർക്കലയിലെ ആശുപത്രിയിൽ ചികിത്സ നൽകിയ ശേഷം പ്രതിയെ ആദ്യം ചികിത്സയിലായിരുന്ന കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയെന്ന് റെയിൽവേ പോലീസ് അറിയിച്ചു.
ഇയാൾ ഒളിവിൽ താമസിച്ചിരുന്നതായി മൊഴി നൽകിയ കായംകുളം, ആലപ്പുഴ എന്നിവിടങ്ങളിലും മുളന്തുരുത്തി റെയിൽവേ സ്റ്റേഷനിലും സംഭവം നടന്ന കാഞ്ഞിരമറ്റം ഒലിപ്പുറത്തും തെളിവെടുപ്പു നടത്താനായിട്ടില്ല. പ്രതിയെ 12 വരെയാണ് റെയിൽവേ പോലീസിന്റെ കസ്റ്റഡിയിൽ ലഭിച്ചിരിക്കുന്നത്. ഇനി പ്രതി സുഖം പ്രാപിച്ച ശേഷമേ തെളിവെടുപ്പ് പൂർത്തിയാക്കാനാകൂ. ഇന്ന് ആശുപത്രി വിടാനായിൽ ആദ്യം മുളന്തുരുത്തിയിലായിരിക്കും തെളിവെടുപ്പു നടത്തുകയെന്നും റെയിൽവേ പോലീസ് അറിയിച്ചു.
ചെങ്ങന്നൂരിൽ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റ് ഓഫീസിലെ ജീവനക്കാരിയായ മുളന്തുരുത്തി കാരിക്കോട് സ്വദേശിനി ആശ മുരളീധരനാണ് കഴിഞ്ഞ 28ന് ട്രെയിനിൽ യാത്രയ്ക്കിടെ ആക്രമിക്കപ്പെട്ടത്.
ട്രെയിനിൽ യുവതിയെ ആക്രമിച്ച സംഭവം: തെളിവെടുപ്പിനിടെ പ്രതിക്ക് അപസ്മാരം
01:37 AM May 10, 2021 | Deepika.com