തിരുവനന്തപുരം: മോഷണത്തിനുശേഷം ട്രെയിനിൽ നിന്നു തള്ളിയിട്ടതിനെത്തുടർന്നു യുവതി ഗുരുതരാവസ്ഥയിലായ സംഭവത്തിലെ പ്രതി ബാബുക്കുട്ടനെ തിരുവനന്തപുരത്ത് എത്തിച്ചു തെളിവെടുപ്പു നടത്തി. അപകടമുണ്ടായ ട്രെയിനിന്റെ ബോഗി തിരുവനന്തപുരത്ത് എത്തിയ സാഹചര്യത്തിലാണു പ്രതിയെ തിരുവനന്തപുരത്ത് കൊണ്ടുവന്നു റെയിൽവേ എസ്പി എസ്. രാജേന്ദ്രന്റെ നേതൃത്വത്തിൽ തെളിവെടുപ്പു നടത്തിയത്.
ഗുരുവായൂർ-പുനലൂർ ട്രെയിനിന്റെ ഡി- 9 ബോഗിയിൽ കയറി യുവതിയുടെ താലിമാലയും വളയും കവർന്നതായും പിന്നീട് വലിച്ചിഴച്ചു കൊണ്ടു പോകവേ ട്രെയിനിൽ നിന്നു ചാടാൻ ശ്രമിച്ച ഇവരെ താൻ പുറത്തേയ്ക്കു തള്ളിയതായും ബാബുക്കുട്ടൻ റെയിൽവേ പോലീസിനു മൊഴി നൽകി. ചെങ്ങന്നൂരില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റ് ഓഫീസിലെ ജീവനക്കാരിയായ മുളന്തുരുത്തി കാരിക്കോട് സ്വദേശിനി ആശ മുരളീധരന് കഴിഞ്ഞ 28നാണ് ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ ആക്രമണത്തിനിരയായത്.
ട്രെയിനിന്റെ ഡി-9 ബോഗിയിൽ ആശ മാത്രമാണുണ്ടായിരുന്നതെന്നു മനസിലാക്കിയ ബാബുക്കുട്ടൻ, മുളന്തുരുത്തിയിൽ നിന്നു ട്രെയിൻ നീങ്ങിത്തുടങ്ങിയ ഉടൻ പിൻവശത്തെ വാതിൽ വഴി ഈ ബോഗിയിൽ ചാടിക്കയറി. തുടർന്ന് ഒറ്റപ്പെട്ട ഈ ബോഗിയിലെ ആറു വാതിലുകളും അടച്ചു കുറ്റിയിട്ടു. അപകടം മണത്ത ആശ നടുവലത്തെ വാതിലിനു സമീപമുള്ള സീറ്റിൽ വന്നിരുന്നു മൊബൈൽ ഫോണിൽ വിളിക്കാൻ ശ്രമിച്ചു.
എന്നാൽ, ബാബുക്കുട്ടൻ ഇവരുടെ ഫോണ്‍ തട്ടിയെടുത്തു. തുടർന്നു താലിമാല പൊട്ടിക്കാൻ ശ്രമിച്ചു. ആശ ചെറുത്തു. തുടർന്ന് കൈയിലുണ്ടായിരുന്ന സ്ക്രൂഡ്രൈവർ കാണിച്ചു ഭീഷണിപ്പെടുത്തി മാല പൊട്ടിച്ചെടുത്തു.
തുടർന്ന്, കൈയിലെ വള ഊരിയെടുക്കാൻ ബലപ്രയോഗം നടത്താൻ ശ്രമിച്ചു. ആശ വള ഊരി നൽകി. തുടർന്ന് ഇവരെ വലിച്ചിഴച്ചു ബാത്ത് റൂം ഭാഗത്തേയ്ക്കു കൊണ്ടു പോകാൻ ശ്രമിച്ചു. മാലയും വളയും കൈക്കലാക്കിയ ശേഷം ഇവരെ ബാത്ത് റൂമിൽ പൂട്ടിയിട്ടശേഷം രക്ഷപ്പെടാനായിരുന്നു ശ്രമമെന്നായിരുന്നു ബാബുക്കുട്ടൻ പോലീസിനു നൽകിയ മൊഴി. എന്നാൽ, ഇതിനിടയിൽ കുതറി ഓടിയ യുവതി സമീപത്തെ വാതിൽ തുറന്നു രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ബാബുക്കുട്ടനും പിന്നിൽ നിന്നു തള്ളിയെന്നാണു മൊഴി നൽകിയിട്ടുള്ളത്. തുടർന്ന് യുവതിയുടെ ബാഗിലുണ്ടായിരുന്ന ഊണ് കഴിച്ചശേഷം ട്രെയിനിന്റെ പിന്നിലെ ബോഗിയിലേക്കു മാറി.
കരുനാഗപ്പള്ളിയിലേക്കു ടിക്കറ്റ് എടുത്ത ബാബുക്കുട്ടൻ മാവേലിക്കരയിൽ ഇറങ്ങി രക്ഷപ്പെട്ടതായും മൊഴി നൽകിയതായി എസ്പി എസ്. രാജേന്ദ്രൻ പറഞ്ഞു. പിന്നീട്, തിരുവനന്തപുരം കണ്ണാശുപത്രിയിലെത്തി, മരുന്നു വാങ്ങി. വലതു കണ്ണിന്റെ കാഴ്ചക്കുറവിനാണ് മരുന്നു വാങ്ങിയതെന്നാണു മൊഴി നൽകിയത്. വനിത ആർപിഎഫ് ഉദ്യോഗസ്ഥ നൽകിയ വലതു കണ്ണിലെ മുറിവാണ് ഇയാളെക്കുറിച്ചുള്ള നിർണായക തെളിവായത്. കഴിഞ്ഞ ഏപ്രിൽ 28നായിരുന്നു നാടിനെ നടുക്കിയ സംഭവം.
യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട സംഭവം: പ്രതിയെ തിരുവനന്തപുരത്ത് എത്തിച്ചു തെളിവെടുപ്പു നടത്തി
01:13 AM May 09, 2021 | Deepika.com