കൊച്ചി: മാതൃത്വം മലയാള കവിതകളില്‍ എന്നും നിലാവുപോലെ സുന്ദരമായ ആവിഷ്കാരമായിരുന്നു. ഉള്ളിലെ മാതൃസ്മരണകളെയും അനുഭവിച്ചറിഞ്ഞ മാതൃഭാവങ്ങളെയും കണ്ടുമുട്ടിയ അമ്മമുഖങ്ങളെയും അക്ഷരങ്ങളിലേക്കു പകര്‍ത്തിയ കവികളില്‍ ഭാഷാപിതാവായ എഴുത്തച്ഛന് മുതല്‍ പുതുതലമുറയിലെ കവികള്‍ വരെയുണ്ട്. അത്തരം കവിതകള്‍ സമാഹരിച്ചു മാതൃദിനാചരണത്തെ മധുരമുള്ളതാക്കുകയാണു മലയാള ഭാഷാധ്യാപകനും എഴുത്തുകാരനുമായ ഷാജി മാലിപ്പാറ.
മലയാളിയുടെ ആഘോഷങ്ങളും ആചരണങ്ങളുമായി ബന്ധപ്പെട്ടു സാഹിത്യലോകത്തു പിറവിയെടുത്ത സര്ഗസൃഷ്ടികള് സവിശേഷമായി അറിയാനും പഠിക്കാനും പ്രത്യേകം ശ്രദ്ധിച്ചിട്ടുള്ള ഇദ്ദേഹം, മേയ് രണ്ടാം ഞായറിലെ മാതൃദിനത്തിന്റെ പശ്ചാത്തലത്തിലാണു മാതൃത്വത്തെക്കുറിച്ചുള്ള കവിതാഭാഗങ്ങള്‍ ശേഖരിച്ചത്. ഭാഷയില്‍ സാഹിത്യസൃഷ്ടികള്‍ രൂപപ്പെട്ടു തുടങ്ങിയ കാലം മുതല്‍ എഴുത്തുവഴികളില്‍ മാതൃത്വത്തിന്റെ പ്രകാശനങ്ങളും ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.
മിണ്ടിത്തുടങ്ങാന്‍ ശ്രമിക്കുന്ന പിഞ്ചിളം
ചുണ്ടിന്മേല് അമ്മിഞ്ഞപ്പാലോടൊപ്പം
അമ്മയെന്നുള്ള രണ്ടക്ഷരമല്ലയോ
സമ്മേളിച്ചീടുന്നതൊന്നാമതായ്... എന്നു പാടിയതു മഹാകവി വള്ളത്തോള്‍.
വനവാസത്തിനൊരുങ്ങുന്ന ശ്രീരാമന് യാത്രാമൊഴി ചോദിക്കാനെത്തുമ്പോള്‍ അമ്മയ്ക്കുണ്ടാകുന്ന വികാരവിചാരങ്ങളെ എഴുത്തച്ഛന് അവതരിപ്പിക്കുന്നത് ഇങ്ങനെ:
തന്നുടെ നന്ദനന്‍ തന്നോടു ചൊല്ലിനാ-
‘ളിന്നു നീ കാനനത്തിന്നു പോയീടുകില്‍
എന്നെയും കൊണ്ടുപോകേണം മടിയാതെ.
മലയാളത്തില്‍ മാതൃത്വത്തിന്റെ കവയിത്രി എന്നറിയപ്പെടുന്ന ബാലാമണിയമ്മ കുറിച്ച ‘ഓമനേ, നിന്നിലപൂര്ണത ചേര്ത്തിടായ്കീ- മുലപ്പാലിലെ ദൗര്‍ബല്യങ്ങള്‍... എന്ന വരികള്‍ പ്രസിദ്ധമാണ്. ‘അമ്മയെ സ്നേഹിപ്പിന്‍ നിങ്ങളെന്നു- മമ്മയെപ്പൂജിപ്പിന് നിങ്ങള്‍’എന്നു പാടിയതു മഹാകവി ജി. ശങ്കരക്കുറുപ്പ്. വൈലോപ്പിള്ളിയുടെ ‘മാമ്പഴ’ ത്തില്‍ അമ്മയുടെ മനസു കറിച്ച ‘നീരസം ഭാവിച്ചു നീ പോയിതെങ്കിലും കുഞ്ഞേ, നീയിതു നുകര്‍ന്നാലേ അമ്മയ്ക്കു സുഖമാവൂ.. എന്ന വരികള്‍ മലയാളി ഏറെ ഏറ്റുപാടിയിട്ടുണ്ട്.
‘അമ്മ വിളിക്കുന്നു’എന്ന ഓഎന്‍വി കവിതയും പ്രസിദ്ധമാണ്- ...അമ്മ വിളിക്കുന്നു പോരുവിന്‍ മക്കളേ, അമ്മയോടൊപ്പം നടക്കുവിന്‍ മക്കളേ, തമ്മിലിടയുന്ന മക്കളെപ്പിന്നെയും, തന്നോടടുപ്പിച്ചുമൊപ്പം നടത്തിയും, അമ്മ കിതച്ചും വിറച്ചും നടക്കുന്നു, തന് മെയ്ത്തളര്‍ച്ച മറന്നു നടക്കുന്നു...
ബാലചന്ദ്രന് ചുള്ളിക്കാട് അമ്മയ്ക്കുള്ള യാത്രമൊഴി പാടിയതിങ്ങനെ:
അമ്മേ പിന്‍വിളി വിളിക്കാതെ
മിഴിനീരു കൊണ്ടെന്റെ കഴലു കെട്ടാതെ
പടി പാതി ചാരി പുറത്തുപോകൂ
മിഴി പാതി ചാരി പുറത്തുപോകൂ.
എഴുപതോളം ഗ്രന്ഥങ്ങളുടെ രചയിതാവു കൂടിയായ ഷാജി മാലിപ്പാറ തേവര സെന്റ് മേരീസ് യുപി സ്കൂള്‍ അധ്യാപകനാണ്. മാതൃത്വത്തെക്കുറിച്ചുള്ള മലയാള കവിതകളെ പരിചയപ്പെടുത്തുന്ന വീഡിയോയും ഇദ്ദേഹം തയാറാക്കിയിട്ടുണ്ട്.
സിജോ പൈനാടത്ത്
മാതൃദിനത്തിൽ കവിതകളിലെ അമ്മവരികള് തേടി ഭാഷാധ്യാപകന്
01:13 AM May 09, 2021 | Deepika.com