തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പു പരാജയത്തെത്തുടർന്നു സംഘടനാതലത്തിൽ സമഗ്ര അഴിച്ചുപണി നടത്താൻ കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ ധാരണ. കെപിസിസിയുടെ ജംബോകമ്മിറ്റികൾ പിരിച്ചുവിടും. കാര്യക്ഷമമായി പ്രവർത്തിക്കുന്ന സമിതികൾ രൂപീകരിക്കും. ലോക്ക്ഡൗണിനുശേഷം 18നും 19നും ഹൈക്കമാൻഡ് പ്രതിനിധികളുടെയും സാന്നിധ്യത്തിൽ കെപിസിസി രാഷ് ട്രീയകാര്യ സമിതി വീണ്ടും ചേർന്ന് തീരുമാനമെടുക്കാനും ധാരണയായി.
പുനഃസംഘടനയ്ക്ക് പ്രത്യേക മാനദണ്ഡങ്ങളുണ്ടാക്കും. സംഘടനാ സംവിധാനം തെരഞ്ഞെടുപ്പിൽ പ്രവർത്തിച്ചില്ലെന്ന വിമർശനമുയർന്നു. പരാജയത്തെപ്പറ്റി എംഎൽഎമാർ, തോറ്റ സ്ഥാനാർഥികൾ, മണ്ഡലത്തിന്റെ ചുമതലയുണ്ടായിരുന്ന ജനറൽ സെക്രട്ടറിമാർ, ഡിസിസി പ്രസിഡന്റുമാർ എന്നിവരുടെ റിപ്പോർട്ട് തേടും.
മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പാർട്ടിക്കും നേതാക്കൾക്കും അവമതിപ്പുണ്ടാക്കുന്ന പ്രസ്താവനകൾ നടത്തുന്നവർക്കെതിരേ കർശന നടപടിയെടുക്കും. പാർട്ടിയിലും നിയമസഭാകക്ഷിയിലും നേതൃമാറ്റം വേണമെന്ന ആവശ്യം യോഗത്തിൽ പങ്കെടുത്ത ഭൂരിഭാഗം പേരും ഉയർത്തി. പാർട്ടിയിൽ സന്പൂർണ അഴിച്ചുപണി കെ. സുധാകരൻ ആവശ്യപ്പെട്ടു. കെപിസിസി പ്രസിഡന്റിനെ മാറ്റുകയാണെങ്കിൽ പ്രതിപക്ഷ നേതാവിനെയും മാറ്റണമെന്നു മുതിർന്ന നേതാവ് പി.ജെ. കുര്യൻ ആവശ്യപ്പെട്ടു. പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്വം ഇരുവരും ഏറ്റെടുക്കണം. ഇഷ്ടക്കാരെയും സ്വന്തക്കാരെയും തിരുകിക്കയറ്റി ജംബോ കമ്മിറ്റികളുണ്ടാക്കി പാർട്ടിയെ തകർത്തു. യൂത്ത്കോണ്ഗ്രസ്, കെഎസ്യു പുനഃസംഘടന വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോൺഗ്രസിന്റെ പല നേതാക്കളെയും ആർഎസ്എസ് നോട്ടമിടുന്പോൾ ജാഗ്രത വേണമെന്നും ആർഎസ്എസിനെ വളരാൻ അനുവദിക്കാതെ സംഘടന കെട്ടിപ്പടുക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
സ്ഥാനാർഥികളിൽ മുസ്ലിം പ്രാതിനിധ്യം കുറഞ്ഞത് എം.എം. ഹസനും ഈഴവ സമുദായ പ്രാതിനിധ്യം കുറഞ്ഞത് കെ. മുരളീധരനും ചൂണ്ടിക്കാട്ടി. ഇതു തെരഞ്ഞെടുപ്പു തിരിച്ചടിക്ക് ഇടയാക്കി. പരന്പരാഗത വോട്ട് ബാങ്കായ ക്രൈസ്തവ സമുദായങ്ങളിൽ ഭൂരിഭാഗവും ഇത്തവണ യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യാത്തതിന്റെ കാരണവും കണ്ടെത്തി, തിരുത്തൽ നടപടി സ്വീകരിക്കണമെന്നും ആവശ്യം ഉയർന്നു.
തോൽവി: കോൺഗ്രസിൽ തിരുത്തൽ നടപടിക്കു ധാരണ
01:48 AM May 08, 2021 | Deepika.com