കൊച്ചി: മറാത്ത ജാതിസംവരണക്കേസ് വിധിയുടെ അടിസ്ഥാനത്തിൽ ഇഡബ്ല്യുഎസ് സാമ്പത്തിക സംവരണം അട്ടിമറിക്കാൻ അനുവദിക്കില്ലെന്നും കേന്ദ്ര -സംസ്ഥാന സർക്കാരുകൾ നിലപാട് വ്യക്തമാക്കണമെന്നും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി.
ജാതിയുടെയും മതത്തിന്റെയും പേരിൽ സംവരണം ലഭിക്കാത്തവർക്കും സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവർക്കുമായുള്ള 103- ഭരണഘടനാ ഭേദഗതി പ്രകാരമുള്ള സംവരണം മൗലിക അവകാശമാണ്. സാമ്പത്തിക സംവരണമാണ് നടപ്പിലാക്കേണ്ടതെന്നു സുപ്രീംകോടതിതന്നെ നിരീക്ഷിച്ചിട്ടുണ്ട്.
സാമ്പത്തിക സംവരണത്തെക്കുറിച്ചുള്ള ചർച്ചതന്നെ ആവശ്യമില്ലാതിരിക്കെ 102-ഭരണഘടനാ ഭേദഗതി വിധിയെ തെറ്റായി വ്യാഖ്യാനിച്ചു തെറ്റിദ്ധാരണ പരത്തുന്ന ഗൂഢശ്രമങ്ങൾ അപലപനീയമാണ്. ഇഡബ്ല്യുഎസ് സംവരണം ഇപ്പോൾ പ്രാബല്യത്തിലായതിനാൽ ആനുകൂല്യങ്ങൾ നിഷേധിച്ചാൽ സാമൂഹ്യമായും നിയമപരമായും ശക്തമായി നേരിടുമെന്ന് കത്തോലിക്ക കോൺഗ്രസ് മുന്നറിയിപ്പു നൽകി.
ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന നേതൃയോഗത്തിൽ ഡയറക്ടർ ഫാ. ജിയോ കടവി, ജനറൽ സെക്രട്ടറി അഡ്വ. ടോണി പുഞ്ചക്കുന്നേൽ, പി.ജെ. പാപ്പച്ചൻ, രാജീവ് കൊച്ചുപറമ്പിൽ, ഡോ. ജോബി കാക്കശേരി, ഡോ. ജോസുകുട്ടി ഒഴുകയിൽ, ബെന്നി ആന്റണി, തോമസ് പീടികയിൽ എന്നിവർ പ്രസംഗിച്ചു.
സാമ്പത്തിക സംവരണം അട്ടിമറിക്കാൻ അനുവദിക്കില്ല: കത്തോലിക്ക കോൺഗ്രസ്
01:14 AM May 08, 2021 | Deepika.com