തിരുവനന്തപുരം: തെരഞ്ഞെടുപ്പു തോൽവിയുടെ പേരിൽ ഒറ്റതിരിഞ്ഞുള്ള ആക്രമണങ്ങളിൽ കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ വികാരാധീനനായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സ്ഥാനാർഥി നിർണയം നടത്തിയതു താൻ മാത്രമാണോ എന്നു ചോദിച്ച മുല്ലപ്പള്ളി രാമചന്ദ്രൻ, പാർട്ടിക്കു പരാജയമുണ്ടായപ്പോൾ തന്റെ തലയിൽ മാത്രം കെട്ടിവയ്ക്കാനുള്ള ശ്രമമാണു നടത്തുന്നതെന്നു തുറന്നടിച്ചു.
അതേസമയം, തെരഞ്ഞെടുപ്പു തോൽവിയുടെ ഉത്തരവാദിത്വം കെപിസിസി പ്രസിഡന്റിനൊപ്പം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തെരഞ്ഞെടുപ്പു സമിതി അധ്യക്ഷനായ ഉമ്മൻ ചാണ്ടിയും ഏറ്റെടുത്തു. തെരഞ്ഞെടുപ്പു തോൽവി സ്വയം ഏറ്റെടുക്കുന്നുവെന്നു പറഞ്ഞു സമാപന പ്രസംഗം തുടങ്ങിയ മുല്ലപ്പള്ളി രാമചന്ദ്രൻ തുടർന്നു: തോൽവിക്ക് പാർട്ടി അധ്യക്ഷനെന്ന നിലയിൽ ആരെയും കുറ്റപ്പെടുത്തുന്നില്ല. പ്രവർത്തനങ്ങൾക്കു പൂർണ പിന്തുണ ഉറപ്പാക്കിയ ഹൈക്കമാൻഡിനെ കുറ്റപ്പെടുത്തുന്നതു നീതിയുക്തമല്ല. കെപിസിസി പ്രസിഡന്റെന്ന നിലയിൽ പാർട്ടിയുടെ കസ്റ്റോഡിയനായി പ്രവർത്തിച്ച തനിക്ക് പൂർണ ഉത്തരവാദിത്വമുണ്ട്. എന്നാൽ ഉത്തരവാദി താൻ മാത്രമാണോ? പരാജയമാകെ തന്റെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിക്കുന്നു. വഴിയേ പോകുന്ന ആർക്കും കയറി എന്തും കാണിക്കാവുന്ന സ്ഥലമായി കെപിസിസി ആസ്ഥാനം മാറുന്നു. ഇതെല്ലാവരും പരിശോധിക്കണം.
സ്ഥാനാർഥി നിർണയം നടത്തിയത് താൻ മാത്രമാണോ? തന്ത്രങ്ങളൊരുക്കിയത് താൻ മാത്രമായിരുന്നോ? പറയേണ്ടതൊക്കെ അപ്പപ്പോൾ ചൂണ്ടിക്കാട്ടിയില്ലേ? രാഷ്ട്രീയകാര്യസമിതിക്കും തെരഞ്ഞെടുപ്പ് സമിതിക്കുമെല്ലാം ഉത്തരവാദിത്വമില്ലേ. ആ സമിതിയിൽ ഞാൻ ഒരു അംഗം മാത്രമായിരുന്നു. സ്ഥാനമേറ്റെടുത്തപ്പോൾ മുതൽ പൂർണമായ വിട്ടുവീഴ്ച ചെയ്തു. പാർട്ടിയിലൊരു ചേരിയുണ്ടാക്കാൻ നോക്കിയിട്ടില്ല. എല്ലാവരോടും സമവായത്തിന്റെ പാത തേടിയപ്പോൾ പാർട്ടി പുനഃസംഘടനയുടെ പേരിൽ ഒന്നരവർഷം നഷ്ടപ്പെട്ടു. കമ്മിറ്റിയുടെ വലുപ്പം പരമാവധി കുറയ്ക്കാൻ ശ്രമിച്ചപ്പോൾ ഗ്രൂപ്പുകൾ ഭാരവാഹികളെ കുത്തിക്കയറ്റാനാണ് നോക്കിയത്. താനതിൽ നിസഹായനായി. എന്റെ ബൂത്ത്, എന്റെ അഭിമാനം പദ്ധതി ഫലപ്രദമാക്കാത്തതിന് ഞാനാണോ ഉത്തരവാദി? ഇരുട്ടു കൊണ്ട് ഓട്ടയടയ്ക്കാൻ ശ്രമിച്ചിട്ടില്ല. ഒന്നിൽ നിന്നും ഒളിച്ചോടിയിട്ടില്ല. വിമർശനങ്ങളെ സത്യസന്ധമായി ഉൾക്കൊണ്ടിട്ടുണ്ട്. പാർട്ടി എനിക്ക് സ്ഥാനങ്ങൾ നൽകിയിട്ടുണ്ട്. ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് പാർട്ടിക്കായി. ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്തെപ്പോലെയാണ് ഇപ്പോഴും പ്രവർത്തിച്ചത്. ഈ തെരഞ്ഞെടുപ്പിൽ സിപിഎം- ബിജെപി വോട്ട് കച്ചവടവും യുഡിഎഫ് വിരുദ്ധതയും ആളിക്കത്തിച്ചതും കോടികൾ മുടക്കിയുള്ള പിആർ വർക്കുകളും പെൻഷനും കിറ്റുമെല്ലാം പ്രതിഫലിച്ചിട്ടുണ്ട്.
മണ്ഡല പുനർനിർണയം നടത്തിയപ്പോൾ 60 മണ്ഡലങ്ങൾ ഇടതു പക്ഷത്തിന് അനുകൂലമായി പുനഃസംഘടിപ്പിച്ചതാണ് പരാജയത്തിന്റെ പ്രധാന കാരണമെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞു. പരാജയത്തിൽ തനിക്കും പങ്കുണ്ട്. ഹൈക്കമാൻഡ് തീരുമാനമെന്തായാലും അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രചരണമേൽനോട്ട സമിതിയുടെ അധ്യക്ഷനെന്ന നിലയിൽ തോൽവിയുടെ ഒന്നാമത്തെ ഉത്തരവാദിത്വം തനിക്കാണെന്ന് ഉമ്മൻ ചാണ്ടിയും വ്യക്തമാക്കി. കണ്ണൂരിലെ തോൽവിക്കുത്തരവാദിത്വം തനിക്കുണ്ടെന്ന് പറഞ്ഞ കെ. സുധാകരൻ സമഗ്രമായ അഴിച്ചുപണി സംഘടനയിൽ വേണമെന്ന ആവശ്യം ഉന്നയിച്ചു.
ഒറ്റതിരിഞ്ഞുള്ള ആക്രമണങ്ങളിൽ വികാരാധീനനായി മുല്ലപ്പള്ളി
01:14 AM May 08, 2021 | Deepika.com