കൊച്ചി: കേരളം ആവശ്യപ്പെടുന്ന അളവില്‍ കോവിഡ് വാക്സിന് എന്നു ലഭ്യമാക്കുമെന്ന് അറിയിക്കാന്‍ ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനു നിര്‍ദേശം നല്കി. വാക്സിനേഷന് കേന്ദ്രങ്ങളിലെ തിരക്ക് കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനമാണെന്നും ഇതു തടയാന്‍ നടപടി വേണമെന്നും ജസ്റ്റീസ് ദേവന് രാമചന്ദ്രന്, ജസ്റ്റീസ് ഡോ. കൗസര്‍ എടപ്പഗത്ത് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് അഭിപ്രായപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്റെ പുതുക്കിയ വാക്സിന് നയത്തിനെതിരെ എറണാകുളം സ്വദേശി മാത്യു നെവിന് തോമസ് നല്കിയ ഹര്‍ജിയും വാക്സിനേഷന് കേന്ദ്രങ്ങളിലെ തിരക്ക് നിയന്ത്രിക്കണമെന്ന ഹര്‍ജിയുമാണു ഹൈക്കോടതി പരിഗണിച്ചത്.
സംസ്ഥാനത്ത് വേണ്ടത്ര വാക്സിന് കിട്ടാത്തതാണു തിരക്കു വര്‍ധിക്കാന്‍ കാരണമെന്ന് കോടതി ചൂണ്ടിക്കാട്ടി. കേരളത്തിന് ഏതെങ്കിലും തരത്തില്‍ പ്രത്യേക പരിഗണന നല്കണമെന്നല്ല ആവശ്യപ്പെടുന്നത്. ഒരു കോടി ഡോസ് ആവശ്യപ്പെട്ടിട്ടുണ്ടെന്നു സര്‍ക്കാര്‍ പറയുന്നു. ഈ സാഹചര്യത്തിലാണു വാക്സിന് എന്നു ലഭ്യമാക്കുമെന്ന് അറിയേണ്ടത് - ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
വാക്സിനേഷന് കേന്ദ്രങ്ങളില്‍ വാക്സിന് വിതരണം ചെയ്യുന്ന തീയതി മുന്‍കൂട്ടി പോലീസില്‍ അറിയിക്കണമെന്നും ഇത്തരം കേന്ദ്രങ്ങളില്‍ മതിയായ പോലീസിനെ വിന്യസിക്കാന്‍ എസ്എച്ച്ഒ മാര്‍ക്ക് നിര്‍ദേശം നല്കി. ഡിജിപി 24 മണിക്കൂറിനകം സര്‍ക്കുലര്‍ ഇറക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. മേയ് 20ന് ഹര്‍ജികള്‍ ഹൈക്കോടതി വീണ്ടും പരിഗണിക്കും.
വാക്സിന് എന്നു ലഭ്യമാക്കുമെന്ന് അറിയിക്കാന്‍ കേന്ദ്രസർക്കാരിനു ഹൈക്കോടതി നിര്‍ദേശം
01:14 AM May 08, 2021 | Deepika.com